ആരോപണങ്ങള്‍ക്കൊടുവില്‍ മൈന്‍സ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്തയുടെ പിടിയില്‍

ഇവര്‍ക്കൊപ്പം വകുപ്പിലെ മറ്റ് രണ്ട് ജീവനക്കാരെയും പിടികൂടി

മംഗളൂരു: ഉയര്‍ന്നിരുന്നത് ഒരുപാട് ആരോപണങ്ങള്‍, ഒടുവില്‍ മൈന്‍സ് ഓഫീസര്‍ കൃഷ്ണവേണി കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്തയുടെ പിടിയില്‍. ബുധനാഴ്ചയാണ് കൈക്കൂലി കേസില്‍ കൃഷ്ണവേണി പിടിയിലാകുന്നത്. ഇവര്‍ക്കൊപ്പം വകുപ്പിലെ മറ്റ് രണ്ട് ജീവനക്കാരെയും പിടികൂടി. ജില്ലയില്‍ ചുമതലയേറ്റതുമുതല്‍ നിരവധി വിവാദങ്ങളാണ് കൃഷ്ണവേണിക്കെതിരെ ഉയര്‍ന്നിരുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വളരെ സമര്‍ഥമായി ഇവര്‍ ഒഴിഞ്ഞുമാറി.

മംഗളൂരുവിലെ സേവനകാലത്ത് കൃഷ്ണവേണിക്കെതിരെ കര്‍ത്തവ്യ നിര്‍വ്വഹണത്തിലെ വീഴ്ച, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കല്‍ തുടങ്ങി നിരവധി വിവാദപരമായ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

അതില്‍ പ്രധാനമാണ് പാവൂര്‍ ഉളിയയെക്കുറിച്ചുള്ള വിവാദപരമായ പ്രസ്താവന. 2024 ജൂണില്‍, പാവൂര്‍ ഉളിയയിലെ അനധികൃത മണല്‍ ഖനനത്തെക്കുറിച്ച് ഡെയ്ജി വേള്‍ഡില്‍ വാര്‍ത്ത വന്നിരുന്നു. ഈ റിപ്പോര്‍ട്ട് വ്യാപകമായ പൊതുജന രോഷത്തിനും പ്രതിഷേധത്തിനും കാരണമാകുകയും ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പാവൂര്‍ ഉളിയയില്‍ മണല്‍ ഖനനം നടന്നതിന് തെളിവുകളില്ലെന്നും ഡെയ്ജിവേള്‍ഡ് ടിവിയുടെ വീഡിയോ ദൃശ്യങ്ങള്‍ കാലഹരണപ്പെട്ടതാണെന്നുമായിരുന്നു കൃഷ്ണവേണിയുടെ വാദം. ഇതുസംബന്ധിച്ച് അവര്‍ ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. ഇതോടെ കൃഷ്ണവേണി മണല്‍ മാഫിയയെ സംരക്ഷിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു. ജില്ലാ ചുമതലയുണ്ടായിരുന്ന മന്ത്രി ദിനേശ് ഗുണ്ടു റാവു കൃഷ്ണവേണിയുടെ വകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരസ്യമായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

2024 നവംബറില്‍, നിരവധി പരാതികളും ആരോപണങ്ങളും ഉയര്‍ന്നതിന് പിന്നാലെ ലോകായുക്ത മംഗളൂരുവിലെയും ചിക്കബല്ലാപൂരിലെയും കൃഷ്ണവേണിയുടെ ഓഫീസിലും വസതികളിലും ഒരേസമയം റെയ്ഡുകള്‍ നടത്തി.

2025 ഫെബ്രുവരിയില്‍ നടന്ന കെഡിപി യോഗത്തില്‍, അനധികൃത മണല്‍ ഖനന വിഷയത്തില്‍ മന്ത്രി ദിനേശ് ഗുണ്ടു റാവു കൃഷ്ണവേണിയെ ചോദ്യം ചെയ്‌തെങ്കിലും മതിയായ മറുപടി നല്‍കുന്നതില്‍ അവര്‍ പരാജയപ്പെട്ടു, പകരം ഏകോപനമില്ലായ്മയ്ക്ക് പൊലീസ് വകുപ്പിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്.

ഫെബ്രുവരി 5 ന് ബണ്ട്വാളില്‍ നടന്ന ജനത ദര്‍ശന പരിപാടിയില്‍ കൃഷ്ണവേണിയുടെ അസാന്നിധ്യം കൂടുതല്‍ വിമര്‍ശനത്തിന് ഇടയാക്കി. പ്രത്യേകിച്ച് നിരവധി പേര്‍ ഗുരുതരമായ പരാതികള്‍ ഉന്നയിക്കാന്‍ ഒത്തുകൂടിയ ഒരു വേദിയില്‍ അവരുടെ അസാന്നിധ്യം വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. പരിപാടിയില്‍ പങ്കെടുക്കാതിരുന്ന വിവരം ഉന്നത അധികാരികളെ അറിയിക്കുകയോ മുന്‍കൂര്‍ അനുമതി തേടുകയോ ചെയ്തിരുന്നില്ല. ഇതേതുടര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 4 ന് അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഒന്നിലധികം മുന്നറിയിപ്പുകള്‍, റെയ്ഡുകള്‍, ഔദ്യോഗിക നോട്ടീസുകള്‍ എന്നിവ ഉണ്ടായിരുന്നിട്ടും ഇക്കഴിഞ്ഞ ബുധനാഴ്ച കൈക്കൂലി വാങ്ങിയതിന് പിടിക്കപ്പെടുന്നതുവരെ കൃഷ്ണവേണി തന്റെ സ്ഥാനത്ത് തുടര്‍ന്നു. സ്വന്തം പദവി നിലനിര്‍ത്താന്‍ അവര്‍ അത്രമാത്രം ശ്രമിച്ചിരുന്നു.

ഭരണത്തിലെ ഉത്തരവാദിത്തമില്ലായ്മയെയും വ്യവസ്ഥാപിത വീഴ്ചകളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഈ കേസ് ഉയര്‍ത്തുന്നത്. അഴിമതി മുതല്‍ ഭരണപരമായ അവഗണന വരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ക്കിടയിലും ഒരു ഉദ്യോഗസ്ഥ ജോലിയില്‍ തുടരുമ്പോള്‍, അത് പൊതുസേവനത്തിലെ ധാര്‍മ്മികത നടപ്പിലാക്കുന്നതിനെ മോശമായി പ്രതിഫലിപ്പിക്കുന്നു.

ഉദ്യോഗസ്ഥയ്‌ക്കെതിരെ മാത്രമല്ല, അത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യം ഇപ്പോള്‍ വര്‍ദ്ധിച്ചുവരികയാണ്. ജില്ലയിലെ ജനങ്ങള്‍ക്ക് അര്‍ഹതയുള്ളത് സത്യസന്ധരും, ഉത്തരവാദിത്തമുള്ളവരും, പ്രതിബദ്ധതയുള്ളവരുമായ പൊതുപ്രവര്‍ത്തകരെയാണ് - മറിച്ച് നിസ്സംഗതയും അഴിമതിയും അല്ലെന്നും ലോകായുക്ത പറയുന്നു.

Related Articles
Next Story
Share it