ഉള്ളാളില്‍ സ്വകാര്യഹോസ്റ്റല്‍ കെട്ടിടത്തിലും പള്ളിയിലും തീപിടുത്തം; ഒഴിവായത് വന്‍ദുരന്തം

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്

മംഗളൂരു: ഉള്ളാളില്‍ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തിലും പള്ളിയിലും തീപിടുത്തം. ഞായറാഴ്ച രാത്രിയാണ് ഉള്ളാള്‍ ദേര്‍ളക്കട്ടയിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തിലും മോണ്ടുഗോളിക്ക് സമീപമുള്ള ഗൗസിയ മസ്ജിദിലും തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ദേര്‍ളക്കട്ട ജംഗ്ഷന് സമീപം വേണുഗോപാല്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള അഞ്ചുനില സ്വകാര്യ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഞായറാഴ്ച രാത്രി 7.45 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. ഭാഗ്യം കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.

സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ലഭിച്ച അണയ്ക്കല്‍ വസ്തുക്കള്‍ ഉപയോഗിച്ച് പ്രദേശവാസികള്‍ നടത്തിയ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. മുകളിലത്തെ നിലകളില്‍ താമസിച്ചിരുന്ന 140 വിദ്യാര്‍ത്ഥിനികളെ സുരക്ഷിതമായി ഒഴിപ്പിച്ച് മറ്റ് ഹോസ്റ്റലുകളിലേക്ക് മാറ്റി.

ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥര്‍ വൈകിയാണ് എത്തിയത്. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. താഴത്തെ നിലയിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ പൂര്‍ണ്ണമായും നശിച്ചെങ്കിലും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് തഹസില്‍ദാര്‍ പുട്ടരാജു പറഞ്ഞു. കൊണാജെ പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

മോണ്ടുഗോളിക്ക് സമീപമുള്ള ഗൗസിയ മസ്ജിദില്‍ എയര്‍ കണ്ടീഷനിംഗ് യൂണിറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത്. തീ പെട്ടെന്ന് പടര്‍ന്ന് ചുമരുകള്‍ക്കും നിരവധി ഇന്റീരിയര്‍ വസ്തുക്കള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പള്ളിയുടെ മാനേജ്മെന്റ് കമ്മിറ്റിയുടെ ശ്രമഫലമായി തീ പെട്ടെന്ന് അണച്ചു. കൊണാജെ പൊലീസും തഹസില്‍ദാറും സ്ഥലം സന്ദര്‍ശിച്ചു.

Related Articles
Next Story
Share it