കാറുകളുടെ ടിന്റഡ് ഗ്ലാസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മംഗളൂരു സിറ്റി പൊലീസ്; 223 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 1.11 ലക്ഷം രൂപ പിഴയും ഈടാക്കി

വാഹനങ്ങളില്‍ ടിന്റഡ് ഫിലിമുകള്‍ പതിപ്പിക്കരുതെന്ന് കട ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി

മംഗളൂരു: മോട്ടോര്‍ വാഹന നിയമലംഘനങ്ങളായ കാറുകളുടെ ടിന്റഡ് ഗ്ലാസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിറ്റി പൊലീസ്. ഗതാഗത നിയമലംഘനങ്ങള്‍ തടയുക, പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യവുമായാണ് ജൂണ്‍ 2, 3 തീയതികളിലായി മംഗളൂരു സിറ്റി പൊലീസ് സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചത്.

കാറുകളില്‍ പതിപ്പിക്കുന്ന ടിന്റഡ് വിന്‍ഡോകളും കറുത്ത ഫിലിമുകളും നിയമലംഘനങ്ങളാണെന്ന കാര്യം പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പരിശോധന നടത്തുന്നത്. മംഗളൂരു കമ്മീഷണറേറ്റ് പരിധിയിലുടനീളമുള്ള സിറ്റി ട്രാഫിക് പൊലീസിന്റെയും ക്രമസമാധാന യൂണിറ്റുകളുടെയും സംഘങ്ങളാണ് ഓപ്പറേഷന്‍ നടത്തിയത്. കറുത്ത ഫിലിം അല്ലെങ്കില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതായി കണ്ടെത്തിയ വാഹനങ്ങളുടെ ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ 223 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,11,500 രൂപ പിഴയും ഈടാക്കി.

പിഴ ചുമത്തുന്നതിനു പുറമേ, 223 വാഹനങ്ങളുടെ വിന്‍ഡ് ഷീല്‍ഡുകളിലും ജനലുകളിലും നിന്ന് അനധികൃത ടിന്റ് ഫിലിമുകളും സ്റ്റിക്കറുകളും പൊലീസ് നീക്കം ചെയ്യുകയും നിയമലംഘകര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഭാവിയില്‍ നിയമപരമായ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കി.

കൂടാതെ, ചൊവ്വാഴ്ച കമ്മീഷണറുടെ ഓഫീസിലും പൊലീസ് സ്റ്റേഷനുകളിലും കമ്മീഷണറേറ്റ് അധികാര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഷോറൂമുകള്‍, ആക്സസറി ഷോപ്പുകള്‍, ഗാരേജുകള്‍, സ്റ്റിക്കര്‍ ഔട്ട് ലെറ്റുകള്‍ എന്നിവയുടെ ഉടമകള്‍ക്ക് വേണ്ടി സിറ്റി പൊലീസ് ഒരു യോഗം സംഘടിപ്പിക്കുകയും ചെയ്തു.

യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വാഹനങ്ങളുടെ ഗ്ലാസില്‍ അധിക ടിന്റ് ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തി. അത്തരം പരിഷ്‌കാരങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യപ്പെടാം എന്നതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ വാഹനങ്ങളില്‍ ടിന്റഡ് ഫിലിമുകള്‍ പതിപ്പിക്കരുതെന്ന് കട ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ പ്രത്യേക എന്‍ഫോഴ് സ് മെന്റ് ഡ്രൈവ് വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.

Related Articles
Next Story
Share it