ഹൊസങ്കടിയില്‍ ഒറ്റപ്പെട്ട നിലയില്‍ കാട്ടാനയെ കണ്ടെത്തി; ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എംഎല്‍എ

എല്ലാ അങ്കണവാടി കേന്ദ്രങ്ങള്‍ക്കും പ്രൈമറി, ഹൈസ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു

കുന്ദാപൂര്‍: സിദ്ധാപുര, ഹൊസങ്കടി, കമലശിലെ, പരിസര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട നിലയില്‍ കാട്ടാനയെ കണ്ടെത്തി. കാട്ടാനയുടെ സാമീപ്യം പ്രദേശവാസികളില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ട്. ബലെബരെ ഘട്ടില്‍ നിന്ന് ഇറങ്ങി സിദ്ധാപുര പട്ടണത്തിലേക്ക് ആന നീങ്ങുന്നതായി കണ്ടെത്തി. ഹുളിക്കല്‍ ചെക്ക് പോസ്റ്റ്, ഹൊസങ്കടി, സിദ്ധാപുര, കമലശിലെ എന്നിവിടങ്ങളിലും ആനയുടെ സാന്നിധ്യം കണ്ടെത്തിയതായി നാട്ടുകാര്‍ പറയുന്നു.

മുന്‍കരുതല്‍ നടപടിയായി, ബുധനാഴ്ച സിദ്ധാപുരയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആഴ്ചച്ചന്ത റദ്ദാക്കി. കുന്ദാപൂര്‍ തഹസില്‍ദാര്‍ മേഖലയിലെ എല്ലാ അങ്കണവാടി കേന്ദ്രങ്ങള്‍ക്കും പ്രൈമറി, ഹൈസ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

ബൈന്ദൂര്‍ എംഎല്‍എ ഗുരുരാജ് ഗാണ്ടിഹോള്‍, സ്ഥിതിഗതികള്‍ വിലയിരുത്തി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. 'ആന അതിന്റെ സ്വാഭാവിക പാതയില്‍ നിന്ന് വഴിതെറ്റി ജനവാസ മേഖലകളിലേക്ക് പ്രവേശിച്ചിരിക്കാം. അതൊരു കോളര്‍ ഘടിപ്പിച്ച ആനയാണ്, ആന ടാസ്‌ക് ഫോഴ്‌സ് അതിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ വനം ഉദ്യോഗസ്ഥരുമായും ടാസ്‌ക് ഫോഴ്‌സ് ടീമുമായും സംസാരിച്ചു, അവര്‍ അതിന്റെ പാത തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്.

'പൊതുജനങ്ങള്‍ വൈകുന്നേരം 6 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ പുറത്തുപോകുന്നത് കുറയ്ക്കണമെന്നും ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആനയെ പിടികൂടി അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ആരെങ്കിലും ആനയെ കണ്ടാല്‍ ഉടന്‍ തന്നെ വിവരം വനം ഉദ്യോഗസ്ഥരെ അറിയിക്കണം,' എന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it