മൊണ്ടേപദവിലെ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് പൊലിഞ്ഞത് 3 ജീവനുകള്‍; 2 പേര്‍ ഗുരുതരാവസ്ഥയില്‍; ഉദ്യോഗസ്ഥരുടെ അശ്രദ്ധയ്ക്ക് പരാതി നല്‍കി ഇരകളുടെ ബന്ധുക്കള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്നാണ് ഇരകളുടെ ബന്ധുക്കളുടെ ആരോപണം.

മംഗളൂരു: വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൊണ്ടേപദവ്, ഹിറ്റിലുകൊടി കൊപ്പളയില്‍ ഒരു വീട് തകര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അശ്രദ്ധയ്‌ക്കെതിരെ പരാതി നല്‍കി ഇരകളുടെ ബന്ധുക്കള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്നാണ് ഇരകളുടെ ബന്ധുക്കളുടെ ആരോപണം.

ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ അശ്വിനിയുടെ സഹോദരന്‍ തേജു കുമാര്‍ ആണ് ഇതുസംബന്ധിച്ച് കൊണാജെ പൊലീസില്‍ പരാതി നല്‍കിയത്. വീടിന് മുകളിലുള്ള കുന്നില്‍ 'അശാസ്ത്രീയമായ ജോലി' നടത്തിയതിന് പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസര്‍ (പിഡിഒ), എഞ്ചിനീയര്‍മാര്‍, ജില്ലാ പഞ്ചായത്തിലെ കോണ്‍ട്രാക്ടര്‍മാര്‍, കര്‍ണാടക റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ലിമിറ്റഡിലെ (കെആര്‍ഐഡിഎല്‍) ഉദ്യോഗസ്ഥര്‍ എന്നിവരാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

പുലര്‍ച്ചെ 3.30 ഓടെയുണ്ടായ മണ്ണിടിച്ചിലില്‍ അശ്വിനിയുടെ ഭര്‍ത്താവ് സീതാറാമിന്റെ വീട് തകര്‍ന്നു. അശ്വിനിയും അമ്മായിയപ്പന്‍ കാന്തപ്പ പൂജാരിയും ഗുരുതരമായി പരിക്കേറ്റ് ദേര്‍ലക്കട്ടെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സീതാറാം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അപകടത്തില്‍ അശ്വിനിയുടെ മക്കളായ ആര്യന്‍ (3), ആരുഷ് (2), അമ്മായിയമ്മ പ്രേമ പൂജാരി(58) എന്നിവര്‍ ദാരുണമായി മരിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനിയുടെ രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടിവന്നു. എന്നിരുന്നാലും അവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

മഞ്ചനാടി ഗ്രാമപ്പഞ്ചായത്ത് പിഡിഒ, കെആര്‍ഐഡിഎല്‍ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവര്‍ നേരിട്ട് നടത്തിയ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് തേജു കുമാര്‍ തന്റെ പരാതിയില്‍ ആരോപിച്ചു.

'ഉദ്യോഗസ്ഥരും കരാറുകാരും അപകടസാധ്യതകളെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിലും അശ്രദ്ധയോടെയാണ് പ്രവര്‍ത്തിച്ചത്, ഇത് മൂന്ന് ജീവന്‍ നഷ്ടപ്പെടുത്തി,' എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), 106 (അശ്രദ്ധമൂലമുള്ള മരണം) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.

പരാതിയില്‍ കൊണാജെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി വ്യക്തമാക്കി. 'തേജു കുമാറില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു പരാതി ലഭിച്ചു. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ പുറത്തുവന്നാല്‍ ഉചിതമായ നിയമനടപടി സ്വീകരിക്കും,' എന്നും റെഡ്ഡി പറഞ്ഞു.

മണ്ണിടിച്ചിലില്‍ ഉണ്ടായ ദുരന്തം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അടിസ്ഥാന സൗകര്യ പദ്ധതികളില്‍, പ്രത്യേകിച്ച് കുന്നിന്‍ പ്രദേശങ്ങളിലും മഴ സാധ്യതയുള്ള പ്രദേശങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it