പുകയില നിയമങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക: പിഴ 1,000 രൂപയാക്കി, ഉപയോഗിക്കാനുള്ള നിയമപരമായ പ്രായം 21

Karnataka enforces stricter tobacco rules: Fine raised to Rs 1,000, legal age increased to 21

ബെംഗളൂരു: പുകയില നിയമങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. ഇതനുസരിച്ച് പുകയില ഉല്‍പ്പന്നങ്ങളുടെ പൊതു ഉപയോഗത്തിനുള്ള പിഴ 200 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയര്‍ത്തി. ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തി. സിഗരറ്റും മറ്റ് പുകയില ഉല്‍പ്പന്നങ്ങളും സംബന്ധിച്ച 2024 ലെ കര്‍ണാടക ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 23 ന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് മാറ്റങ്ങള്‍. ഭേദഗതികള്‍ മെയ് 30 ന് കര്‍ണാടക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു, ഉടനടി പ്രാബല്യത്തില്‍ വന്നു.

ബില്‍ പ്രകാരം ഹുക്ക ബാറുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പൊതു സ്ഥാപനങ്ങളിലും ഹുക്ക നിരോധിച്ചിരിക്കുന്നു. ഹുക്ക ബാറുകള്‍ നടത്തുന്ന നിയമലംഘകര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയും നേരിടേണ്ടി വന്നേക്കാം.

ഭേദഗതി ചെയ്ത നിയമപ്രകാരം, പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതും പുകയില ചവച്ച് തുപ്പുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. 21 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് അല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്ററിനുള്ളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 1,000 രൂപ പിഴ ഒടുക്കണം.

കര്‍ണാടകയെ കൂടാതെ രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും പുകയില ഉപയോഗത്തിനെതിരെ പൊതുജനാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് സമാനമായ ഭേദഗതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it