കുട്ടി മരിച്ച സംഭവം; സുരക്ഷിതമല്ലാത്ത ഗതാഗത പരിശോധനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ഡോ. എം.എ. സലീം; സര്‍ക്കുലര്‍ പുറത്തിറക്കി

ട്രാഫിക് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ റോഡ് സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് സര്‍ക്കുലര്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

ബെംഗളൂരു: മാണ്ഡ്യയില്‍ വാഹന പരിശോധനയ്ക്കിടെ കുട്ടി മരിച്ച സംഭവത്തിന് പിന്നാലെ കര്‍ശന നടപടികളുമായി ഡിജിപി ഡോ. എം.എ. സലീം. ഗതാഗത പരിശോധനകള്‍ക്കിടെ ഉണ്ടായ കുട്ടിയുടെ മരണം പൊതുജനങ്ങളില്‍ വലിയ ആശങ്കയും പ്രതിഷേധവും ഉടലെടുക്കാന്‍ കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടക ഡയറക്ടര്‍ ജനറലും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസുമായ (ഡിജിപി-ഐജിപി) ഡോ. എം.എ. സലീം സുരക്ഷിതമല്ലാത്ത ഗതാഗത പരിശോധനകള്‍ക്കെതിരെ നിര്‍ണായക സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

ശനിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍, പ്രകടമായ ഗതാഗത നിയമ ലംഘനങ്ങള്‍ കൂടാതെ ഒരു വാഹനവും അനാവശ്യമായി തടയരുതെന്നും, താക്കോല്‍ തട്ടിയെടുക്കുന്നതോ ഓടുന്ന വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തുന്നതോ ആയ നടപടികള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ട്രാഫിക് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ റോഡ് സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് സര്‍ക്കുലര്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

ഡിജിപിയുടെ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍:

1. ക്രമരഹിതമായ പരിശോധനകള്‍ പാടില്ല: വ്യക്തമായ ഗതാഗത ലംഘനം പ്രകടമല്ലെങ്കില്‍ രേഖകള്‍ പരിശോധിക്കുന്നതിനായി മാത്രം വാഹനങ്ങള്‍ നിര്‍ത്തുന്നതില്‍ വിലക്ക്. പരിശോധനകള്‍ക്കിടയില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും പാലിക്കണം.

2. ഹൈവേകളില്‍ സിഗ്സാഗ് ബാരിക്കേഡുകള്‍ പാടില്ല.

3. വാഹനങ്ങള്‍ തടയാന്‍ പെട്ടെന്ന് റോഡുകളിലേക്ക് ചാടിക്കയറരുത്.

4. പിന്‍സീറ്റ് യാത്രക്കാരെ പിടികൂടുകയോ വാഹനത്തില്‍ നിന്നും താക്കോല്‍ ഊരിയെടുക്കുകയോ ചെയ്യരുത്.

5. വാഹനം പിന്തുടരുന്നതിന് നിരോധനം:

അമിതവേഗതയില്‍ വാഹനമോടിക്കുന്നവരെ പിന്തുടരരുത്. പകരം, പൊലീസ് രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തുകയും അതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും വേണം.

6. നിര്‍ബന്ധിത സുരക്ഷാ ഉപകരണങ്ങള്‍:

എല്ലാ ഉദ്യോഗസ്ഥരും പ്രതിഫലന ജാക്കറ്റുകള്‍ ധരിക്കണം, വൈകുന്നേരത്തെ പരിശോധനകളില്‍ LED ബാറ്റണുകള്‍ ധരിക്കണം, ശരീരത്തില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ ഉപയോഗിക്കണം.

7. സാങ്കേതികവിദ്യയുടെ ഉപയോഗം:

ട്രാഫിക് മാനേജ് മെന്റ് സെന്ററും ITMS യൂണിറ്റുകളും സാങ്കേതികവിദ്യ ഉപയോഗിച്ച് കോണ്‍ടാക്റ്റ്‌ലെസ് എന്‍ഫോഴ്സ്മെന്റ് നടത്തണം.

8. പൊതുജന അവബോധ ഡ്രൈവ്:

ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ഒരു ഔട്ട് റീച്ച് കാമ്പയിന്‍ ആരംഭിക്കും.

9. ഹൈവേകളില്‍ വാഹനങ്ങള്‍ തടസ്സപ്പെടുത്താന്‍ പാടില്ല:

ഒരു സാഹചര്യത്തിലും ദേശീയ/സംസ്ഥാന ഹൈവേകളില്‍ അതിവേഗ വാഹനങ്ങള്‍ തടയരുത്. STVR (വേഗത ഗതാഗത ലംഘന റെക്കോര്‍ഡിംഗ്) സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ കേസുകള്‍ ഫയല്‍ ചെയ്യണം.

10. ചെക്ക് പോസ്റ്റുകളില്‍ മുന്‍കരുതല്‍ നടപടികള്‍:

ഏതെങ്കിലും ചെക്ക് പോസ്റ്റിന് കുറഞ്ഞത് 100-150 മീറ്റര്‍ മുമ്പെങ്കിലും പൊലീസ് പ്രതിഫലന കോണുകളും സുരക്ഷാ മാര്‍ക്കറുകളും സ്ഥാപിക്കണം.

11. സുരക്ഷിതമായ രാത്രി പരിശോധനകള്‍:

ആവശ്യമെങ്കില്‍, രാത്രിയില്‍ ട്രാഫിക് ജംഗ്ഷനുകള്‍ക്കോ സിഗ്‌നലുകള്‍ക്കോ സമീപം വാഹന പരിശോധന നടത്തണം.

10. ക്രമസമാധാന പൊലീസിനെ റോഡ് ബ്ലോക്കുകളില്‍ നിന്ന് വിലക്കുന്നു:

ക്രമസമാധാന ചുമതലകള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഹൈവേകളില്‍ ഗതാഗത റോഡ് ബ്ലോക്കുകള്‍ നടത്തരുത്. സുരക്ഷയ്ക്കായി, അത്തരം ജോലികളില്‍ ട്രാഫിക് പൊലീസിന്റെ സഹകരണം ഉള്‍പ്പെടുത്തണം- എന്നീ നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ പറയുന്നത്.

Related Articles
Next Story
Share it