ബണ്ട്വാളില്‍ കൊല്ലപ്പെട്ട അബ് ദുള്‍ റഹീം യാത്രയായത് പുതിയ വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാതെ
മകന്റെ അപ്രതീക്ഷിത വേര്‍പാട് താങ്ങാനാകാതെ പിതാവ്

ബണ്ട്വാള്‍: തൊഴില്‍ സ്ഥലത്തുനിന്നും ഒരു സംഘം ആളുകളുടെ കൈകളാല്‍ ക്രൂരമായി കൊല്ലപ്പെട്ട പിക്കപ്പ് വാന്‍ ഡ്രൈവര്‍ അബ് ദുള്‍ റഹീം മരിച്ചതോടെ അനാഥമായത് അദ്ദേഹത്തെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കുടുംബമാണ്. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളുമാണ് അബ് ദുള്‍ റഹീമിന് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് മൂന്ന് വയസ്സും മറ്റൊരാള്‍ക്ക് ഒരു വയസ്സും 8 മാസവും ആണ് പ്രായം.
അടുത്തിടെയാണ് അബ്ദുള്‍ റഹീം വീടിനോട് ചേര്‍ന്ന് ഒരു പുതിയ വീട് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. എന്നാല്‍ പുതിയ വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാതെയാണ് അദ്ദേഹം ഈ ലോകത്തുനിന്നും യാത്രയായത്. റഹീംകഠിനാധ്വാനിയാണെന്നും പ്രദേശത്തെ എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു.
അബ് ദുള്‍ റഹീമിന്റെ മരണത്തെ കുറിച്ച് പിതാവ് പറയുന്നത്:
എന്റെ മകന്‍ ഒരിക്കലും ആരുടെയും കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ല. അവര്‍ക്ക് അവനോട് വിദ്വേഷമുണ്ടെങ്കില്‍ അവനെ രണ്ടുതവണ അടിക്കാമായിരുന്നു. പക്ഷേ അവര്‍ അവനെ കൊന്നു. അവര്‍ക്ക് രക്തം വേണമെങ്കില്‍, എന്നെ കൊല്ലാമായിരുന്നു.
രാവിലെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഉച്ചകഴിഞ്ഞ് 3 മണിയോടെ വീടിനു മുകളിലൂടെ വാഹനമോടിക്കുന്നത് കണ്ടു. അതിനുശേഷം... മകന്‍ ഒരിക്കലും തിരിച്ചെത്തിയില്ല. ഇപ്പോള്‍ എന്റെ മകന്‍ പോയി, ഇനി ഞാന്‍ ജീവിച്ചിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? പ്രായവും അവശതകളും അനുഭവിക്കുന്ന ഞങ്ങള്‍ക്ക് ഇനി ആരാണ് മരുന്നുകള്‍ കൊണ്ടുവരിക എന്നും പിതാവ് സങ്കടത്തോടെ ചോദിക്കുന്നു.
റഹീമിന് യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവുമില്ലെന്ന് മാത്രമല്ല, ഒരു പൊലീസ് സ്റ്റേഷനിലും അദ്ദേഹത്തിന്റെ പേരില്‍ കേസില്ലെന്നും നാട്ടുകാര്‍ പറയുന്നു. റഹീമിന്റെ കൊലപാതകത്തിന് പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറണമെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും, കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും എസ്.കെ.എസ്.എസ്. എഫ് മംഗളൂരു സോണ്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് ഹനീഫി ആവശ്യപ്പെട്ടു.
'നഷ്ടപ്പെട്ട ജീവന്‍ തിരികെ കൊണ്ടുവരാന്‍ നഷ്ടപരിഹാരം നല്‍കിയത് കൊണ്ടുമാത്രം ആവില്ല, പക്ഷേ കുടുംബത്തിന് അതിജീവിക്കാന്‍ പിന്തുണ ആവശ്യമാണ്. ആഭ്യന്തരമന്ത്രിയും ജില്ലാ ചുമതലയുള്ള മന്ത്രിയും കുടുംബത്തെ സന്ദര്‍ശിക്കണം,' എന്നും അദ്ദേഹം പറഞ്ഞു.