ബണ്ട്വാളില്‍ പിക്കപ്പ് വാന്‍ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍

ചൊവ്വാഴ്ച വൈകിട്ടാണ് ബണ്ട്വാള്‍ കൊലട്ടമജലു സ്വദേശിയായ അബ്ദുല്‍ റഹീമിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

മംഗളൂരു: ബണ്ട്വാളില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അബ്ദുള്‍ റഹീമിനെ(32) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപക് ഉള്‍പ്പെടെ മൂന്ന് പേരെയാണ് ബണ്ട്വാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. അബ്ദുള്‍ റഹീമിന്റെ കൊലപാതകത്തില്‍ 15 ഓളം പേര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ടാണ് ബണ്ട്വാള്‍ കൊലട്ടമജലു സ്വദേശിയായ അബ്ദുല്‍ റഹീമിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. റഹീമും സഹായിയായ കലന്ദര്‍ ഷാഫിയും വാഹനത്തില്‍ നിന്ന് മണല്‍ ഇറക്കുന്നതിനിടെ സംഘം റഹീമിനെ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷാഫിക്കും വെട്ടേറ്റു.

രണ്ടുപേരെയും ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റഹീം മരണപ്പെടുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് ദക്ഷിണ കന്നഡയിലെ ചില ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ ഭാഗമായി ബുധനാഴ്ച സൂറത്ത് കലിന് സമീപം കല്ലേറുണ്ടായി.

മംഗളൂരുവില്‍ നിന്ന് കിന്നിഗോളിയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് കല്ലെറിഞ്ഞത്. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലും ദക്ഷിണ കന്നഡ ജില്ലയിലെ മറ്റ് അഞ്ച് താലൂക്കുകളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് 30ന് വരെയാണ് നിരോധനാജ്ഞ.

Related Articles
Next Story
Share it