ബെംഗളൂരു: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ണാടക സര്‍ക്കാര്‍ ഗതാഗത വകുപ്പ് ജീവനക്കാര്‍ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു. ജീവനക്കാരുടെ പ്രതിനിധികള്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണന് സാവദിയുമായി വെള്ളിയാഴ്ച രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ഭരണകക്ഷിയായ ബിജെപിയും തൊഴിലാളി യൂണിയനും തമ്മിലുള്ള അഭിമാനപ്രശ്നം കൂടിയായി സമരം മാറുന്ന കാഴ്ചയാണ് കാണുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രതിഷേധത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് ജീവനക്കാരുടെ തീരുമാനം. അതേസമയം മറ്റു മാര്‍ഗത്തിലൂടെ ഗതാഗതം പുനസ്ഥാപിക്കാനുള്ള തന്ത്രം മെനയുകയാണ് സര്‍ക്കാര്‍.
വെള്ളിയാഴ്ചയാണ് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് കോര്പ്പറേഷന് (ബിഎംടിസി), കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (കെഎസ്ആര്‍ടിസി) എന്നിവയിലെ ജീവനക്കാര്‍ സമരം ആരംഭിച്ചത്. ശമ്പളം കൂടാതെ സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പരിഗണനയും ആനുകൂല്യവും തങ്ങള്‍ക്കും ലഭ്യമാക്കുക, ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച 30 ലക്ഷം രൂപയുടെ സഹായധനം ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കോവിഡ് ബാധിച്ച് മരിച്ച സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ക്ക് 30 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ മരിച്ചവരുടെ കുടുംബത്തിന് തുകയൊന്നും ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. കോവിഡ് വ്യാപനം രുക്ഷമായ സമയത്ത് പോലും ജീവന് പണയം വെച്ച് സര്‍വീസ് നടത്തിയവരാണ് തങ്ങളെന്നും എന്നാല്‍ യാതൊരു പരിഗണനയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അവര്‍ പറയുന്നു.
ശനിയാഴ്ച 30 ശതമാനത്തോളം ബസുകള്‍ മാത്രമാണ് മെട്രോ പൊളിറ്റന്‍ നഗരമായ ബെംഗളൂരുവില്‍ സര്‍വീസ് നടത്തിയത്. കര്‍ണാടക ആര്.ടി.സി.യുടെ 169 ബസുകള്‍ ശനിയാഴ്ച സംസ്ഥാനത്ത് സര്‍വീസ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. ബെംഗളൂരു ഡിവിഷനില്‍ വെറും 11 ബസുകള്‍ മാത്രമാണ് ഓടിയത്. അതേസമയം ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരുവില്‍ 140 ബസുകള്‍ സര്‍വീസ് നടത്തി. ശിവമോഗ (5), ദാവന്‍ഗെരെ (3), മൈസൂരു റൂറല്‍ (6), മൈസൂരു അര്‍ബന്‍ (1), കോലാര്‍ (2), മാണ്ഡ്യ (1), എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ബസുകള്‍ ഓടിയത്. കര്‍ണാടക ആര്.ടി.സിയുടെ മറ്റു ജില്ലകളിലേക്കുള്ള സര്‍വീസിനെയും പണിമുടക്ക് ബാധിച്ചു.
പണിമുടക്കിനെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ വലഞ്ഞു. ഇതോടെ ബെംഗളൂരുവടക്കമുള്ള നഗരങ്ങളില്‍ ടാക്സി സേവനങ്ങളെ ആശ്രയിക്കേണ്ടിവന്നു. മെട്രോ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും നഗരത്തിന്റെ പലയിടത്തും മെട്രോ സേവനം ആരംഭിച്ചിട്ടില്ല. മാത്രമല്ല, കോവിഡ് പശ്ചാത്തലത്തില്‍ മെട്രോ കാര്‍ഡ് എടുക്കുന്നവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. ഇതോടെ ലരും ഓഫീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകാന്‍ അമിത വാടക കൊടുത്ത് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവന്നു. ബെല്‍ഗാവി, ഹാസന്, രാമനഗര, കലബുര്‍ഗി തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ പോലും ശനിയാഴ്ച സമരം ശക്തമായി. രാമനഗരയില്‍ പണിമുടക്കിയ ജീവനക്കാര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു. ബെല്‍ഗാവിയില്‍ ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. രണ്ടുദിവസങ്ങളിലായി 40ഓളം ബസുകള്‍ കല്ലേറില്‍ തകര്‍ന്നു.
അതേസമയം കര്‍ണാടക ആര്.ടി.സി. 3000 കോടിയോളം രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്നും പ്രശ്നപരിഹാരത്തിന് പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ലക്ഷ്മണ് സാവദി പറഞ്ഞു. ഗതാഗതവകുപ്പിന്റെ ചുമതല കൂടിയുള്ളയാളാണ് ഉപമുഖ്യമന്ത്രിയായ സാവദി. ലോക്ഡൗണിന് ശേഷം ശമ്പളം നല്കാന് പോലും കഴിയാത്ത സാഹചര്യത്തില്‍ എത്തിയിട്ടും ഒരു ജീവനക്കാരന്റെ ശമ്പളം പോലും കോര്പ്പറേഷന് വെട്ടിക്കുറച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഗതാഗത തൊഴിലാളികളുടെ യൂണിയന്, സിഐടിയു നേതാക്കള്‍ എന്നിവരുടെ യോഗം സര്‍ക്കാര്‍ ഞായറാഴ്ച വിളിച്ചിട്ടുണ്ട്. വിഷയത്തില്‍ ശനിയാഴ്ച വൈകുന്നേരം ഗതാഗത മന്ത്രി ലക്ഷ്മണ് സവാഡിയും മുഖ്യമന്ത്രി യെദ്യൂരപ്പയും ചര്‍ച്ച നടത്തിയിരുന്നു.
ജീവനക്കാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനായി മറ്റു വഴികളും യെഡ്യൂരപ്പ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഞായറാഴ്ചത്തെ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ബദല്‍ ക്രമീകരണങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ നീക്കം. സ്വകാര്യ ബസുകള്‍ താല്‍ക്കാലികമായി സംസ്ഥാനത്തുടനീളം സര്‍വീസ് നടത്താന്‍ അനുവദിക്കും. 9,000 മുതല്‍ 10,000 വരെ സ്വകാര്യ ബസുകള്‍ സംസ്ഥാനത്തുണ്ട്. ഇതില്‍ കൊറോണ വൈറസ് വ്യാപനം മൂലം ഉടമകള്‍ നികുതി അടയ്ക്കാന്‍ തയ്യാറാകാത്ത 3,000 ബസ്സുകള്‍ പ്രവര്ത്തനക്ഷമതയില്ലാത്തതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബസുകളെല്ലാം ഗതാഗത വകുപ്പിന്റെ കീഴിലാണ്.
നിലവില്‍ സര്‍ക്കാര്‍ ബസുകള്‍ പോലെ ആവശ്യമുള്ളിടത്ത് നിര്‍ത്തി യാത്രക്കാരെ എടുക്കാന്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതിയില്ല. അതുകൊണ്ട് തന്നെ ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമെ കര്‍ണാടകയില്‍ പൊതുവെ സ്വകാര്യ ബസുകള്‍ നടത്താറുള്ളൂ. എന്നാല്‍ സമരം മുറുകുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക പെര്‍മിറ്റുകള്‍ നല്‍കാനും എല്ലാ സ്റ്റോപ്പിലും നിര്‍ത്തി ആളുകളെ കയറ്റാനും അനുമതി നല്‍കും. ഇക്കാര്യത്തില്‍ സ്വകാര്യ വാഹന ഉടമകളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഗതാഗത വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. കൂടാതെ, ഐടിബിടി കമ്പനികളിലെ ജീവനക്കാരെയും സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ത്ഥികളെയും എത്തിക്കുന്ന സ്വകാര്യ ബസുകളുമുണ്ട്. ഇവയും പൊതുസേവനത്തിന് സര്‍ക്കാരിന് ഉപയോഗിക്കാം. ദേശസാല്‍കൃത റൂട്ടുകളില്‍ ഇവ ഓടിക്കാന്‍ സാധിക്കില്ല. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്കുന്ന കണക്കനുസരിച്ച് സംസ്ഥാനത്തെ 12 ഓളം ജില്ലകളില്‍ ഇത്തരം റൂട്ടുകളുണ്ട്.
അതിനിടെ പോലീസ് ട്രെയിനിമാരുടെയും പ്രൊബേഷണറി ഡ്രൈവര്‍മാരുടെയും സഹായത്തോടെ സര്‍ക്കാര്‍ ബസുകള്‍ ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിഷേധക്കാരുടെ ആക്രമണത്തെ തുടര്‍ന്ന് പദ്ധതി വിജയിച്ചില്ല. സ്വകാര്യ ഡ്രൈവര്‍മാരെ താല്‍ക്കാലികമായി നിയമിച്ച് സര്‍ക്കാര്‍ ബസ് ഓടിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ആക്രമണ ഭീഷണിയെ തുടര്‍ന്ന് അതും സര്‍ക്കാര്‍ ഉപേക്ഷിച്ചു. തുടര്‍ന്നാണ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനുള്ള നീക്കത്തിലെത്തിയത്.
അതേസമയം ഗതാഗത തൊഴിലാളികളുടെ പ്രതിഷേധം അവഗണിച്ചിട്ടില്ലെന്ന് മന്ത്രി ലക്ഷ്മണ് സവാഡി പറഞ്ഞു. പണിമുടക്കുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്കാന് സര്‍ക്കാരിന് കഴിയുമെന്നും എന്നാല്‍ അവരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലഭ്യമായ ഫണ്ടുകളുടെ പരിധിക്കുള്ളില്‍ നിന്ന് പരിഹാര നടപടി സ്വീകരിക്കുമെന്ന് സവാഡി പറഞ്ഞു. അതിനിടെ സര്‍ക്കാര്‍ ബസുകളില്‍ കല്ലെറിയാന്‍ ഗതാഗത തൊഴിലാളികളെ പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫാര്‍മേഴ്സ് അസോസിയേഷന് പ്രസിഡന്റ് കോഡിഹള്ളി ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പ പ്രകോപിതനായി. മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ ചന്ദ്രശേഖര്‍ ഉപയോഗിച്ച നിന്ദ്യമായ ഭാഷയും അപലപനീയമാണെന്നും യെഡ്യൂരപ്പ പറഞ്ഞു.
Karnataka transport strike continues; KSRTC, BMTC services hit for third day