മംഗളൂരു: കേരള മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ കര്‍ണാടക ഇളവുവരുത്തി. അതിര്‍ത്തി കടക്കാന്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ അതിര്‍ത്തികളിലെ പരിശോധന തത്ക്കാലം ഒഴിവാക്കിയിരിക്കുകയാണ്. കേരളത്തില്‍ കോവിഡ് കണക്കുകള്‍ വര്‍ധിച്ച തോതില്‍ നില നില്‍ക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാട സര്‍ക്കാര്‍ പരിശോധന കര്ശനമാക്കിയിരുന്നത്. തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അതിര്‍ത്തിയില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കുകയായിരുന്നു. കാസര്‍കോട് അടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും രോഗികളും മംഗളൂരുവിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. കര്‍ണാടകയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ച സാഹചര്യത്തിലാണ് കര്‍ണാടക നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ മാര്ഗനിര്ദേശത്തിന് എതിരായ നടപടിയാണ് കര്‍ണാടകയുടെ ഭാഗത്തുനിന്നുണ്ടായതെന്നും കേരളത്തില്‍ നിന്നു പോകുന്ന വാഹനങ്ങള്‍ തടയുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമേ കര്‍ണാടകയില്‍ പ്രവേശിപ്പിക്കൂവെന്ന നിലപാടിലായിരുന്നു അവിടത്തെ ഭരണകൂടം. അതേ സമയം അതിര്‍ത്തിയിലെ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.