വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കും; പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കി
അന്വേഷണം നടക്കുന്നത് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തില്‍

കാഞ്ഞങ്ങാട്: പുതിയ കോട്ടയിലെ നെറ്റ് ഫോര്‍ യു ഇന്റര്‍നെറ്റ് കഫെ എന്ന സ്ഥാപനത്തിന്റെ മറവില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍, എസ്.ഐമാരായ ടി അഖില്‍, ശാര്‍ങ് ധരന്‍ എന്നിവരും സൈബര്‍ വിദഗ്ധരും കുറ്റാന്വേഷണരംഗത്ത് മികവ് പുലര്‍ത്തുന്നവരുമായ ഉദ്യോഗസ്ഥരുമടക്കം ഒമ്പത് പേരടങ്ങുന്ന സ്‌ക്വാഡിനാണ് രൂപം നല്‍കിയിരിക്കുന്നത്.
കേസിന്റെ വിശദവിവരങ്ങള്‍ പരിശോധിച്ച ശേഷം ജില്ലാ പൊലീസ് മേധാവിയാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. പണത്തിന് വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്ഥാപന ഉടമ കൊവ്വല്‍ പള്ളിയിലെ സന്തോഷ് കുമാര്‍, മുഴക്കൊത്തെ രവീന്ദ്രന്‍, ഹൊസ് ദുര്‍ഗ് കടപ്പുറത്തെ ശിഹാബ് എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
നെറ്റ് ഫോര്‍ യു സ്ഥാപനത്തില്‍ നിന്ന് ആയിരത്തോളം പേര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയവരും സഹായം നല്‍കിയവരും അടക്കം പ്രതികളാകുമെന്ന് പൊലീസ് പറഞ്ഞു. കേരളത്തില്‍ മാത്രമല്ല കര്‍ണ്ണാടക, തമിഴ് നാട്, മഹാരാഷ്ട്ര , ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും നിരവധി വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഈ സ്ഥാപനത്തില്‍ നിന്നും വില്‍പ്പന നടത്തിയതായി തെളിഞ്ഞതോടെ ഈ സംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് പുറമെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലേക്കും വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ പോയിട്ടുണ്ട്. പകുതിയിലധികവും സര്‍ട്ടിഫിക്കറ്റുകള്‍ പോയിരിക്കുന്നത് ഗള്‍ഫ് നാടുകളിലേക്കാണ്. വ്യാജസര്‍ട്ടിഫിക്കറ്റുകളുടെ പ്രധാന സൂത്രധാരനായ പി രവീന്ദ്രന്‍ മുമ്പ് ഗള്‍ഫിലായിരുന്നു.
അവിടെ വെച്ചാണ് ശിഹാബുമായി ബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ഗള്‍ഫ് മലയാളികളുമായും നാട്ടിലെ പ്രമുഖരുമായും ബന്ധം സ്ഥാപിച്ചാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിന് തുടക്കമിട്ടത്. കേരളത്തില്‍ കൂടുതല്‍ പരിശോധനകളുണ്ടാകുമെന്നറിയാവുന്നതിനാലാണ് ഗള്‍ഫ് നാടുകളിലേക്ക് കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.
രവീന്ദ്രന്റെ നേതൃത്വത്തില്‍ 2010 മുതല്‍ തന്നെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. രവീന്ദ്രന് കാഞ്ഞങ്ങാട്ട് സ്വന്തമായി കമ്പ്യൂട്ടര്‍ സ്ഥാപനമുണ്ടായിരുന്നു. ഇത് പൂട്ടിയതിന് ശേഷം ഒരു വര്‍ഷം മുമ്പാണ് പുതിയകോട്ടയിലെ സന്തോഷ് കുമാറിന്റെ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്ന് കൂട്ടമായി വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം തുടങ്ങിയതെന്നും പൊലീസ് പറഞ്ഞു.