അമ്പലത്തറയില്‍ 11 വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടി കൊല്ലപ്പെട്ടതായി കണ്ടെത്തി; അസ്ഥികൂടം കണ്ടെത്തിയത് ചാലില്‍; പാണത്തൂര്‍ സ്വദേശി അറസ്റ്റില്‍

മടിക്കേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് ജില്ലയിലേക്ക് കൊണ്ടുവന്നു

കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 11 വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടി കൊല്ലപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം പുതിയ വഴിത്തിരിവില്‍ എത്തിയതോടെ പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നിലുണ്ടെന്ന് നേരത്തെ തന്നെ സംശയിച്ചിരുന്ന പാണത്തൂര്‍ ബാപ്പുംകയത്തെ ബിജു പൗലോസിനെ ക്രൈംബ്രാഞ്ച് ഐ.ജി പി. പ്രകാശിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്.പി പ്രജീഷ് തോട്ടത്തില്‍, ഡി.വൈ.എസ്.പി മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

മടിക്കേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വെള്ളിയാഴ്ച രാത്രി 9.15 ഓടെ അറസ്റ്റ് ചെയ്ത് ജില്ലയിലേക്ക് കൊണ്ടുവന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷം ബലാത്സംഗം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ബിജു പൗലോസ് പറയുന്നുണ്ടെങ്കിലും പെണ്‍കുട്ടിയെ അപായപ്പെടുത്തിയെന്ന നിലയിലേക്കാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ കൂടുതല്‍ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പവിത്രംകയം ചാലില്‍ കല്ലുകെട്ടി താഴ്ത്തിയതായി ബിജു പൗലോസ് സമ്മതിച്ചതായി ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു.

പരിശോധനയില്‍ പെണ്‍കുട്ടിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടവും കണ്ടെത്താനായി. 2010ലാണ് പെണ്‍കുട്ടി ബിജു പൗലോസിന്റെ ഉടമസ്ഥതയിലുള്ള സി.സി.ടി.വി പരിശീലന സ്ഥാപനത്തിലേക്ക് പഠിക്കാനായി വരുന്നത്.

ബളാംതോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു പഠനം കഴിഞ്ഞാണിത്. 2010 ജൂണ്‍ ആറിനാണ് സ്ഥാപനത്തിലേക്ക് പോയത്. ഇതിന് ശേഷം ഒരു വിവരവും ലഭിച്ചിരുന്നില്ല. 2011ല്‍ പിതാവ് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കിയതോടെ പല മേഖലകളിലും അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

Related Articles
Next Story
Share it