തിരുവനന്തപുരം: കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു.
നേതൃത്വത്തിന് എതിരെ, പ്രത്യേകിച്ച് കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് രാജി പ്രഖ്യാപനം. തനിക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. സോണിയ ഗാന്ധിക്കും കെ. സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്കി.
‘ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവര്‍ഷം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെ.പി.സി.സി. നിര്‍വ്വാഹ സമിതിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. പിന്നീട് 4 പ്രസിഡണ്ടുമാര്‍ക്കൊപ്പം ജനറല്‍ സെക്രട്ടറിയായി. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. പക്ഷേ അവിടെയും തന്നെ ചതിച്ചു.
ഇപ്പോഴത്തെ നേതൃത്വത്തിന്റേത് ഏകാധിപത്യ പ്രവണത. സംഘ് പരിവാര്‍ മനസുള്ള ഒരാള്‍ നയിച്ചാല്‍ പാര്‍ട്ടി എങ്ങനെ മുന്നോട്ട് പോവും- അനില്‍കുമാര്‍ പറഞ്ഞു. പുതിയ നേതൃത്വം ആളെ നോക്കി നീതി നടപ്പാക്കുന്നു. നോട്ടീസിന് മറുപടി നല്കി 11 ദിവസമായിട്ടും നേതൃത്വം അനങ്ങിയില്ല. വിയര്‍പ്പും രക്തവും സംഭാവന ചെയ്ത കോണ്‍ഗ്രസിനോട് വിട പറയുന്നു-അദ്ദേഹം തുടര്‍ന്നു.
അതിനിടെ, അനില്‍കുമാറിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെ. സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. അനില്‍കുമാറിന്റേത് നിരുത്തരവാദപരമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.