പാലക്കാട്: സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭൗതികദേഹം ജന്മനാട് ഏറ്റുവാങ്ങി. സൂലൂര്‍ വ്യോമതാവളത്തില്‍ നിന്ന് റോഡ് മാര്‍ഗം വാളയാര്‍ അതിര്‍ത്തിയില്‍ എത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാജന്, കെ കൃഷ്ണന്‍കുട്ടി, കെ രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. വാളായാറില്‍ നിന്ന് പ്രദീപിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര ജന്മനാടായ തൃശൂരിലെ പൂത്തൂരിലെത്തി. പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്മെന്റ് സ്കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ മതാചാരപ്രകാരം സംസ്കരിച്ചു.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പ്രദീപിന് ആദരാഞാജലികള്‍ അര്‍പ്പിച്ചു. പ്രദീപിന്റെ വീട്ടിലേക്കുള്ള വഴികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടിയിരുന്നത്. തൃശൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് രണ്ട് ദിവസം മുമ്പ് കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കള്‍ക്കുമൊപ്പം കോയമ്പത്തൂര്‍ സൈനിക ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. അച്ഛന്റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്. ഭൗതിക ശരീരം ഡെല്‍ഹിയില്‍ എത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.
പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയശേഷം 2002ലാണ് പ്രദീപ് വ്യോമസേനയില്‍ ചേര്‍ന്നത്. വെപ്പണ്‍ ഫിറ്റര്‍ ആയാണ് നിയമിക്കപ്പെട്ടത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2018ല്‍ കേരളത്തിലെ പ്രളയ സമയത്ത് കോയമ്ബത്തൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകള്‍ രക്ഷിച്ച ആ ദൗത്യസംഘത്തെ രാഷ്ട്രപതിയും സംസ്ഥാന സര്‍ക്കാരും അഭിനന്ദിച്ചിരുന്നു.