യാംങ്കോണ്‍: മ്യാന്മര് സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്തു. രാജ്യത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഫേസ്ബുക്ക് വിശദീകരിച്ചു. പട്ടാള അട്ടിമറിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ സൈന്യത്തിന്റെ വെടിയേറ്റ് സമരക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫെയ്സ്ബുക്കിന്റെ നടപടി. അതേസമയം, സംഭവത്തില്‍ മ്യാന്മര് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പട്ടാള അട്ടിമറിയ്ക്ക്ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ മ്യാന്മര് സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് പേരാണ് മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് വെടിയേറ്റ ഒരാള്‍ സംഭവസ്ഥലത്തും നെഞ്ചിന് വെടിയേറ്റ മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മ്യാന്മറിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ പട്ടാള അട്ടിമറിയെ അപലപിക്കുകയും സാമ്പത്തിക ഉപരോധമടക്കമുള്ളവ സൈന്യത്തിന് മേല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഫെബ്രുവരി ഒന്നിന് നടന്ന സൈനിക നീക്കത്തിന് പിന്നാലെ മ്യാന്മറില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷം സൈന്യം ഭരിക്കും. തിരഞ്ഞെടുപ്പില്‍ ആംഗ് സാന്‍ സൂചി വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്ത് അപ്രതീക്ഷിത നീക്കങ്ങള്‍ നടന്നത്. 2020 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സൂ ചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) പാര്‍ട്ടി വിജയിച്ചിരുന്നു.
വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സൈന്യം സ്വീകരിക്കുന്നത്. സൈന്യം അറസ്റ്റ് ചെയ്ത സൂചിയെക്കുറിച്ചോ മറ്റ് നേതാക്കളെക്കുറിച്ചോ യാതൊരു വിവരങ്ങളും ലഭ്യമല്ല.