വൈദ്യുതി വില ഏകീകരിക്കുവാനുള്ള നീക്കം കേന്ദ്രം ആലോചിക്കുകയാണ്. വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലക്ക് വൈദ്യുതി ലഭിക്കുമെന്നതിനാല്‍ ഇത് പരക്കെ സ്വാഗതം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരേ ഫ്രീക്വന്സിക്ക് ശേഷം ഒരേ വൈദ്യുതിയിലേക്ക് മാറാനുള്ള നീക്കം തുടങ്ങുമ്പോള്‍ ഇതിന് കുറെ കടമ്പകള്‍ കടക്കാനുണ്ട്. ഇതിനുള്ള കരട് പദ്ധതി കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം തയ്യാറാക്കിയതായാണ് അറിയുന്നത്. ഇതില്‍ അഭിപ്രായമറിയിക്കാനായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പദ്ധതി രേഖ നല്‍കിക്കഴിഞ്ഞു. മൊബൈല്‍ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍, മത്സരാധിഷ്ഠിതമായതിന് സമാനമായ പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യത്തെ അഞ്ച് ഗ്രിഡുകളെ സംയോജിപ്പിച്ച് നാഷണല്‍ ഗ്രിഡ് ആയി കമ്മീഷന് ചെയ്തത് 2013ലാണ്. ഇതിനു സമാനമായാണ് ഒരേ വിലയിലേക്ക് രാജ്യത്തെ എത്തിക്കുന്നത്. നിലവില്‍ ഓരോ സംസ്ഥാനത്തും വൈദ്യുതിവില നിശ്ചയിക്കുന്നത് ഉല്‍പ്പാദന കമ്പനികളില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെയും അതത് സംസ്ഥാനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ചെലവും കണക്കാക്കിയാണ്. വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി മൂന്ന് രൂപയാണ് വില. ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിക്ക് ആറ് രൂപവരെ നല്‍കണം. കേരളത്തില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുമ്പോള്‍ യൂണിറ്റിന് 6.05 രൂപയാണ് ചെലവ്. പുതിയ സംവിധാനം വരുമ്പോള്‍ ചുരുങ്ങിയത് യൂണിറ്റിന് ഒരു രൂപയുടെയെങ്കിലും കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യം മുഴുവന്‍ ഒരേ വില എന്ന ആശയം നടപ്പാക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ പുറമെ നിന്ന് എത്തുന്ന വൈദ്യുതിക്ക് ഏര്‍പ്പെട്ട ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കേണ്ടിവരും. കരാറുകളില്‍ പലതും 15.40 വര്‍ഷം വരെ കാലാവധിയുള്ളതാണ്. കേന്ദ്ര വൈദ്യുതി ഉല്‍പ്പാദന നിലയങ്ങളുമായും സംസ്ഥാനങ്ങള്‍ക്ക് കരാറുണ്ട്. ഇത്തരം കരാറുകളുടെ ദോഷം വിപണിയില്‍ വൈദ്യുതി വില എത്ര കുറഞ്ഞാലും കരാറില്‍ നിഷ്കര്‍ഷിച്ച വില തന്നെ നല്‍കേണ്ടിവരുമെന്നതാണ്. ഇവ റദ്ദാക്കി പകരം പവര്‍ എക്സ്ചേഞ്ചുകളില്‍ നിന്ന് ഓരോ ദിവസത്തെ ആവശ്യത്തിനനുസരിച്ച് വൈദ്യുതി വാങ്ങണം. ഓരോ സംസ്ഥാനവും അവര്‍ക്ക് കുറവ് വരുന്ന വൈദ്യതി ഇപ്പോള്‍ തന്നെ പവര്‍ എക്സ്ചേഞ്ചുകളില്‍ നിന്ന് വാങ്ങുന്നുണ്ട്. ഒരേ വില പദ്ധതി നടപ്പിലാക്കുമ്പോള്‍ വൈദ്യുതി ഉല്‍പ്പാദക കമ്പനികള്‍ സംസ്ഥാനങ്ങളുമായുള്ള കരാര്‍ അവസാനിപ്പിച്ച് പവര്‍ എക്സ്ചേഞ്ചുകളിലൂടെ മാത്രം വില്ക്കാന് നിര്‍ബന്ധിതരാകും. ഓഹരിക്കമ്പോളത്തിന് സമാനമായി പവര്‍ എക്സ്ചേഞ്ചുകള്‍ മാറും. രാജ്യത്ത് ലഭ്യമായ വൈദ്യുതി മുഴുവന്‍ പവര്‍ എക്സ്ചേഞ്ചില്‍ രേഖപ്പെടുത്തും. ഓരോ സംസ്ഥാനത്തിനും ആവശ്യമുള്ള വൈദ്യുതി ഒരു ദിവസം മുമ്പ് ഷെഡ്യൂള്‍ ചെയ്ത് വാങ്ങാം. പരമാവധി വില കേന്ദ്രം നിശ്ചയിക്കണം. യൂണിറ്റിന് ഏത് കമ്പനിയാണോ രേഖപ്പെടുത്തുന്നത് ആവശ്യക്കാര്‍ക്ക് അവിടേക്ക് മാറാം. ഇതോടെ ബാക്കി കമ്പനികള്‍ക്കും വില താഴ്ത്തേണ്ടിവരും. സംസ്ഥാനങ്ങളിലെല്ലാം ആഭ്യന്തര വൈദ്യുതി ഉല്പ്പാദനമുള്ളതിനാല് പരിധിയില്‍ കൂടുതല്‍ വില കൂട്ടാനാവില്ല. പദ്ധതി നടപ്പാക്കാന്‍ കരാറുകള്‍ പുനരവലോകനം ചെയ്യാന്‍ കേന്ദ്രം തന്നെ തുടക്കമിടും. ആദ്യ ഘട്ടത്തില്‍ 2022 ഏപ്രില്‍ മുതല്‍ നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്റെ (എന്‍.ടി.പി.സി.) ഉല്‍പ്പാദന നിലയങ്ങളില്‍ നിന്ന് വൈദ്യതി വാങ്ങാനുള്ള സംസ്ഥാനങ്ങളുടെ കരാറുകള്‍ പുനപരിശോധിക്കും. പവര്‍ എക്സ്ചേഞ്ച് മുഖേനയായിരിക്കും വില്‍ക്കുക. എന്തായാലും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള ഒട്ടേറെ സംസ്ഥാനങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ വൈദ്യുതി വാങ്ങുന്നത്. കേരളം കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വൈദ്യുതി കൊണ്ടുവരുന്നുണ്ട്. ഇപ്പോള്‍ കൂടിയ വിലയാണ് അവര്‍ക്ക് നല്‍കേണ്ടിവരുന്നത്. അത് ഇവിടെ എത്തിക്കേണ്ട ചെലവ് കൂടിയാവുമ്പോള്‍ വൈദ്യുതിക്ക് വലിയ വിലയാണ് നല്‍കേണ്ടിവരുന്നത്.