സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 9 ന് പ്രഖ്യാപിക്കും

ഫലം കാത്തിരിക്കുന്നത് നാലരലക്ഷത്തോളം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം മെയ് 9 ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഹയര്‍ സെക്കന്ററി പരീക്ഷാ ഫലവും സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ അധ്യയന വര്‍ഷം ജൂണ്‍ രണ്ടിന് ആരംഭിച്ചു.

എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26-നാണ് അവസാനിച്ചത്. സംസ്ഥാനത്തൊട്ടാകെ ഇത്തവണ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. അതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമുണ്ട്.

സര്‍ക്കാര്‍ മേഖലയില്‍ 1,42,298 വിദ്യാര്‍ത്ഥികളും എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാര്‍ത്ഥികളും അണ്‍ എയിഡഡ് മേഖലയില്‍ 29,631 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ 8 കുട്ടികളും പരീക്ഷ എഴുതി.

ടി.എച്ച്.എസ്.എല്‍.സി വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതില്‍ 2,815 ആണ്‍കുട്ടികളും 242 പെണ്‍കുട്ടികളുമുണ്ട്. എ.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്.

ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളില്‍ അറുപത്തിയഞ്ച് വിദ്യാര്‍ത്ഥികളും, എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാര്‍ത്ഥികളും ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 12 വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രില്‍ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിര്‍ണ്ണയം കഴിഞ്ഞ് മാര്‍ക്ക് എന്‍ട്രി നടപടികള്‍ പൂര്‍ത്തീകരിച്ചു. മെയ് മാസം ഒമ്പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം എട്ടാം ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വര്‍ഷം മുതല്‍ കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു. 5,6,7 ക്ലാസ്സുകളിലും സബ് ജക്ട് മിനിമം നടപ്പാക്കും. പുതുക്കിയ പാഠപുസ്തകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ അധ്യാപകര്‍ക്കും മെയ് 13 മുതല്‍ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Related Articles
Next Story
Share it