കോവിഡിന്റെ മൂന്നാം തരംഗം പതിയെ ഒഴിഞ്ഞുപോകുന്നുവെന്നത് ആശ്വാസം പകരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം എടുത്തുകളഞ്ഞിരിക്കയാണ്. ഉച്ചവരെ മാത്രം പ്രവര്‍ത്തിച്ചു വന്നിരുന്ന സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി വൈകിട്ട് വരെ പ്രവര്‍ത്തിപ്പിക്കാനും അവലോകനയോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതുവരെ പകുതി കുട്ടികളുമായാണ് ഉച്ചവരെ ക്ലാസ് നടത്തിയിരുന്നത്. ഉല്സവങ്ങള്, വിവാഹങ്ങള്‍, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്കൊക്കെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഏതാണ്ട് പിന്‍വലിച്ചു. പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ആഞ്ഞുവീശിയ മൂന്നാം തരംഗത്തില്‍ ജനുവരി അവസാനത്തോടെ കേരളത്തില്‍ രോഗികളുടെ എണ്ണം 54,000 കടന്നിരുന്നു. കഴിഞ്ഞ മൂന്നു ദിവസമയി 33,000ത്തിന് താഴെയാണ് രോഗികളുടെ എണ്ണം.
ഫെബ്രുവരി രണ്ടാം വാരം കഴിയുമ്പോള്‍ രോഗികളുടെ എണ്ണം പതിനായിരത്തിന് താഴെ എത്തുമെന്നാണ് ആരോഗ്യവിദഗ്ദര് നല്കുന്ന സൂചന. മൂന്നാം തരംഗത്തില്‍ 90 ശതമാനം രോഗികള്‍ക്കും വന്നത് ഒമിക്രോണ്‍ ആയിരുന്നുവെന്ന് വിദഗ്ദര്‍ സ്ഥിരീകരിച്ചിരുന്നു. മൂന്നാം തരംഗം ആരംഭിച്ചെന്നു കരുതുന്ന ഡിസംബര്‍ 28ന് 2474 രോഗികളായി ഉയര്‍ന്നു. പിന്നീട് കേസുകള്‍ കുത്തനെ കൂടി. ജനുവരി 25ന് രോഗികളുടെ എണ്ണം 55,475 ആയി. മൂന്നാം തരംഗത്തില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന രോഗികളുടെ എണ്ണം ഇതായിരുന്നു. രോഗികളുടെ എണ്ണം കൂടിയതോടെയാണ് സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മൂന്നാം തരംഗം ആരംഭിച്ചെന്ന് കരുതുന്ന ഡിസംബര്‍ അവസാന ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ജനുവരി ആദ്യ ആഴ്ചയില്‍ രോഗികളുടെ എണ്ണം 45 ശതമാനമായിരുന്നു. പിന്നീട് ഉയര്‍ന്ന് 15 ശതമാനവും ഫെബ്രുവരി മൂന്നോടെ 10 ശതമാനമായും കുറഞ്ഞു. മൂന്നാം തരംഗം ആരംഭിക്കുമ്പോള്‍ 13.93 ശതമാനമായിരുന്നു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് ജനുവരി 30ന് 49.89 ആയി ഉയര്‍ന്നു. രോഗസ്ഥിരീകരണ നിരക്ക് 32.10 ശതമാനയായി കുറഞ്ഞതോടെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയത്. കോവിഡിന്റെ തുടക്കത്തില്‍ സംസ്ഥാനത്ത് ഏറ്റവുമധികം പഴി കേള്‍ക്കേണ്ടി വന്ന ജില്ല കാസര്‍കോടായിരുന്നു. 2020 ഫെബ്രുവരി മൂന്നിനാണ് ജില്ലയില്‍ ആദ്യത്തെ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാണിക്കോത്ത്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ദുബായില്‍ നിന്നെത്തിയ കളനാട് സ്വദേശിക്കും പോസിറ്റീവായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുമായി കാസര്‍കോട് നഗരസഭയും ചെമ്മനാട് പഞ്ചായത്തും കോവിഡ് വ്യാപനത്തില്‍ പകച്ചു നിന്നു. കര്‍ണ്ണാടകയിലേക്കുള്ള വഴി കെട്ടിയടച്ചപ്പോള്‍ കാസര്‍കോട്ടുകാര്‍ അതിര്‍ത്തിയില്‍ മരിച്ചു വീണ ദയനീയ ചിത്രവും മറക്കാനാവില്ല.
2020 മെയ് 10ന് ആദ്യം കോവിഡ് മുക്ത ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിച്ചു. പിന്നീട് വീണ്ടും കോവിഡ് കൂടി വരാന്‍ തുടങ്ങി. 13 ജില്ലകളിലും കോവിഡ് മൂര്‍ധന്യത്തിലെത്തിയപ്പോള്‍ കാസര്‍കോട്ടാണ് കുറവ് രേഖപ്പെടുത്തിയത്. ജില്ലയില്‍ ടാറ്റ ആസ്പത്രി വന്നതും ഉക്കിനടുക്കയില്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സ തുടങ്ങിയതുമൊക്കെ അപ്പോഴായിരുന്നു. എന്തായാലും കേരളം കോവിഡില്‍ നിന്ന് പതുക്കെ മുക്തമാവുന്നുവെന്നത് ആശ്വാസം പകരുന്ന കാര്യം തന്നെ.