കോവിഡില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി കേന്ദ്രം ആരംഭിച്ചു കഴിഞ്ഞു. ഓരോ സംസ്ഥാനങ്ങളിലും മരിച്ചവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിരിക്കുകയാണ്. കേരളത്തില്‍ ഔദ്യോഗിക രേഖയില്‍ കാണിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കോവിഡ് മൂലം മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കോവിഡ് മരണങ്ങള് ആയിരക്കണക്കിന് കുടുംബങ്ങളെയാണ് അനാഥരാക്കിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് മരണം നാല് ലക്ഷം കടന്നിരിക്കുകയാണ്. കേരളത്തില്‍ 13500 ഓളം പേര് മരണപ്പെട്ടുകഴിഞ്ഞു. ഓരോ ദിവസവും നൂറിലേറെപേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് മരണം സംബന്ധിച്ച കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കണക്ക് കുറച്ചുകാണിക്കുന്നതുവഴി നഷ്ടപരിഹാരത്തിന് അര്‍ഹരായ ഒട്ടേറെ പേര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടുമെന്ന സംശയമാണ് അവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ചാണ് മരണം കണക്കാക്കുന്നതെന്നാണ് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറയുന്നത്. ചികിത്സിക്കുന്ന ഡോക്ടറോ ആസ്പത്രി സൂപ്രണ്ടോ മരണ കാരണം വ്യക്തമാക്കി മെഡിക്കല്‍ ബുള്ളറ്റിന് തയ്യാറാക്കണമെന്നും അത് ജില്ലാ തല സമിതി പരിശോധിച്ച് സ്ഥിരീകരിക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ആദ്യകാലത്ത് നടന്ന മരണങ്ങളില്‍ പലതും ഈ രീതിയിലല്ല റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കോവിഡ് രോഗി മറ്റേതെങ്കിലും ആരോഗ്യ പ്രശ്നങ്ങളാലോ അപകടം മൂലമോ മരിച്ചാല്‍ കോവിഡ് കണക്കില്‍ ഉല്പ്പെടുത്തുന്നില്ല. കോവിഡ് മൂലം മറ്റ് രോഗങ്ങള്‍ മൂര്‍ച്ഛിച്ച് മരിക്കുന്നവരുടെ പോലും മരണ കാരണം കോവിഡായി പരിഗണിക്കുന്നില്ല. കോവിഡ് നെഗറ്റീവായതിനുശേഷം ന്യൂമോണിയ മൂലമോ ഹൃദ്രോഗത്താലോ മരിച്ചവരും ലിസ്റ്റില്‍പ്പെടുന്നില്ല. സ്വന്തം ജില്ലയിലല്ലാതെ മറ്റ് ജില്ലകളിലെയോ സംസ്ഥാനത്തെയോ ആസ്പത്രികളില്‍ മരണപ്പെടുന്നവരും ഈ ലിസ്റ്റില്‍ പെടുന്നില്ല. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലുള്ള നല്ലൊരു ഭാഗം ആളുകളും മംഗളൂരു ആസ്പത്രികളെയാണ് ചികിത്സക്ക് ആശ്രയിക്കുന്നത്. അവിടെ വെച്ച് നിരവധി പേര് കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. ഇവരെയൊക്കെ കേരളത്തിന്റെ കണക്കില്‍പ്പെടുത്തിയിട്ടില്ല. മംഗളൂരുവിലെ ആസ്പത്രിയില്‍ നിന്ന് മരണപ്പെട്ട കേരളത്തിലെ കോവിഡ് ബാധിതരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി വേണം. അവിടത്തെ ആസ്പത്രികളില്‍ നിന്ന് മരണപ്പെട്ടവര്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് കോവിഡ് മൂലമെന്ന് രേഖപ്പെടുത്താനും അത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാനും നടപടിയുണ്ടാവണം. ഇതുപോലെത്തന്നെയാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെയും അവസ്ഥ. ഒട്ടേറെ മലയാളികള്‍ കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്. അവിടന്ന് കൊടുക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച് സംസ്ഥാനത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവര്‍ക്കും സഹായ ധനം നല്കാന് നടപടിയുണ്ടാവണം. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും അത് നല്‍കിയേ തീരൂ എന്നുമുള്ള സുപ്രിംകോടതി വിധിയില്‍ മരണ കാരണം കൃത്യമായി രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കണം. കോവിഡ് കാരണം മരണം സംഭവിച്ചാല്‍ ആസ്പത്രിയിലെ ഡോക്ടറോ സുപ്രണ്ടോ തന്നെയായിരിക്കണം മരണവിവരം രേഖപ്പെടുത്തേണ്ടത്. മുമ്പ് ഈ രീതിയില്‍ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ അന്നുണ്ടായ മരണങ്ങള് പരിശോധിക്കുകയും കോവിഡ് മൂലം മരിച്ചവരെയെല്ലാം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. കോവിഡ് മൂലം ചില കുടുംബങ്ങളുടെ അത്താണി തന്നെയാണ് നഷ്ടമായിരിക്കുന്നത്. അത്തരം കുടുംബങ്ങളില്‍ നിന്ന് ആരും ലിസ്റ്റില്‍പ്പെടാതെ പോകരുത്. ചില കുടുംബങ്ങളില്‍ നിന്ന് അച്ഛനുമമ്മയും മരണപ്പെട്ടിട്ടുണ്ട്. ഈ കുടുംബങ്ങളില്‍ കുട്ടികള്‍ അനാഥരാണ്. അവര്‍ക്ക് വിദ്യാഭ്യാസത്തിനും നിത്യ ചെലവിനും സഹായം കിട്ടുന്ന രീതിയില്‍ സംവിധാനമൊരുക്കണം. മരണം കണക്കാക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണം.