കോവിഡും കലിതുള്ളുന്ന മഴക്കാലവും ഒന്നിച്ചെത്തിയപ്പോള്‍ കടലിന്റെ മക്കള്‍ വലിയ ദുരിതക്കയത്തിലാണ്. ട്രോളിംഗ് കൂടി തുടങ്ങിയതോടെ മത്സ്യബന്ധനത്തിന് കടലില്‍ പോകാനും പറ്റാത്ത സ്ഥിതിയായി. കഴിഞ്ഞ ഒരു മാസത്തോളമായി കടല്‍ക്ഷോഭം ഉള്ളതിനാല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കാനും അനുമതിയില്ല. മഴക്കാലം എന്നും മത്സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ കാലമാണെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തേത് വലിയ ദുരിതകാലം തന്നെ. ട്രോളിംഗ് കാലത്ത് വലിയ ബോട്ടുകള്‍ക്കും യന്ത്രവല്‍കൃത യാനങ്ങള്‍ക്കുമാണ് നിരോധനം. ചെറുകിട വള്ളങ്ങള്‍ ഏതാനും കിലോമീറ്ററുകള്ക്കകത്തു നിന്ന് മത്സ്യം പിടിക്കാം. എന്നാല്‍ കാറ്റും കോളും നിറഞ്ഞ കടലില്‍ ഇറങ്ങണമെങ്കില്‍ ജീവന് പണയം വെച്ചു വേണം ഇറങ്ങാന്‍. വള്ളങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ തീരദേശ സംരക്ഷണത്തിന് നിയോഗിക്കപ്പെട്ടവര്‍ക്കും ഒന്നും ചെയ്യാനാവില്ല. കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ തീരദേശ പൊലീസിന് ബോട്ടുണ്ട്. എന്നാല്‍ ഇത് കടലിലിറക്കാന്‍ പലപ്പോഴും ഓരോ തടസ്സങ്ങള്‍ കാണും. ബോട്ട് ഓടിക്കാന്‍ സ്രാങ്കും ഡ്രൈവറും വേണം. സ്ഥിരമായി ഈ തസ്തികയില്‍ നിയമനം നടത്താത്തതിനാല്‍ താല്‍ക്കാലികക്കാരെ വിളിച്ചാണ് ബോട്ട് ഓപ്പറേറ്റ് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയോളം ഈ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് താല്‍ക്കാലികക്കാരെ വീണ്ടും നിയമിച്ചത്. ജില്ലയിലെ തൃക്കരിപ്പൂര്‍, തളങ്കര, ബേക്കല്‍ എന്നീ തീരദേശ പൊലീസ് സ്റ്റേഷനുകളിലായി ഒന്ന് വീതം സ്രാങ്ക്, ഡ്രൈവര്‍ തസ്തികകളാണ് ഒഴിഞ്ഞു കിടന്നിരുന്നത്. സ്ഥിരം നിയമനം നടത്താത്തതിനാല്‍ താല്‍ക്കാലികക്കാരുടെ കരാര്‍ തീരുമ്പോള്‍ ബോട്ടുകള്‍ കടലില്‍ ഇറക്കാനാവില്ല. കാലവര്‍ഷം ശക്തമാകുന്ന സമയങ്ങളിലായിരിക്കും താല്‍ക്കാലികക്കാര്‍ ഇല്ലാത്തതിനാല്‍ ബോട്ടിറക്കാനാവാത്ത സ്ഥിതി വരുന്നത്. ദിവസവേതനത്തിന് നിയമിക്കുന്ന ഇത്തരം ജീവനക്കാര്‍ക്ക് മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഒരാനുകൂല്യങ്ങളും ലഭിക്കാറില്ല. കടലില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പോവാന്‍ ബോട്ടോടിക്കാനും കരയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടിന്റെ യന്ത്രത്തിന് കേടുപാടുകള്‍ വരാതെ നോക്കാനും ഇവരെ ആവശ്യമാണ്. എന്നാല്‍ ഈ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അപകടങ്ങള്‍ വല്ലതും സംഭവിച്ചാല്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഒരു പരിഗണനയും ഇവര്‍ക്ക് ലഭിക്കില്ല. നഷ്ടം ഇവരുടെ കുടുംബത്തിന് മാത്രമായിരിക്കും. 10 വര്‍ഷത്തിലധികമായി താല്‍ക്കാലിക നിയമനത്തില്‍ തുടരുന്നവരാണ് മിക്കവരും. മാരിടൈം ബോര്‍ഡിന്റെ അംഗീകാരമുള്ള ലൈസന്‍സ് ഉള്‍പ്പെടെയുള്ള യോഗ്യത നേടിയാണ് ഇവര്‍ തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരായി തുടരുന്നത്. എസ്.ഐ.ക്ക് തുല്യമായ പദവിയാണിത്. എന്നാല്‍ ശമ്പളം ഒഴിച്ചുള്ള മറ്റു കാര്യങ്ങളില്‍ ഇവര്‍ക്ക് ഒരവകാശവുമില്ല. ഈ സമീപനം മാറ്റി സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് ജീവന് പണയം വെച്ച് മത്സ്യബന്ധനത്തിന് പോകുന്നത്. അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തിര നടപടികള്‍ ഉണ്ടായേ പറ്റു. കടലില്‍ ഒരപകടം നടക്കുമ്പോഴായിരിക്കും ഡ്രൈവറുടെയും സ്രാങ്കിന്റെയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത്. മറ്റാര്‍ക്കും ബോട്ട് കടലിലിറക്കാനും കഴിയില്ല. ഈയൊരവസ്ഥയില്‍ ശാശ്വതമായ പരിഹാരമാണ് ഇതിന് ഉണ്ടാവേണ്ടിയിരിക്കുന്നത്.