രാജ്യത്തെ രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന് മുഖ്യകാരണം ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസാണെന്ന നിഗമനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ ഇതിനകം ഈ വൈറസ് എത്തിക്കഴിഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതുതായി ലഭിക്കുന്ന സാമ്പിളുകളില്‍ 60 ശതമാനവും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസുകളാണത്രെ. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നിരിക്കയാണ്. തീകാറ്റ് പോലെയാണ് രോഗം പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഒരാഴ്ചയായി ഒന്നര ലക്ഷത്തിലേറെ പ്രതിദിനരോഗികളാണ് ഇന്ത്യയിലുണ്ടായിരുന്നത്. അതാണ് രണ്ട് ലക്ഷം കടന്നിരിക്കുന്നത്. വരുന്ന ആഴ്ചയോടെ സ്ഥിതി ഇനിയും മോശമാവുമെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. ബി.1.617 എന്ന ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് കോവിഡ് രോഗാണുവിന്റെ ഇന്ത്യന്‍ വകഭേദമാണ്. എട്ടോളം രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന 70 ശതമാനം സാമ്പിളുകളും ജനിതക വ്യതിയാനം വന്ന പുതിയ വൈറസിന്റേതാണത്രെ. ഇവയില്‍ മൂന്നെണ്ണം സ്പൈക്ക് പ്രോട്ടീനിലാണ് മാറ്റമുണ്ടാക്കിയത്. വൈറല്‍ ഇന്ഫെക്ഷനെതിരെ ആന്റി ബോഡികള്‍ പ്രതിരോധിക്കുന്ന പ്രോട്ടീനാണ് സ്പൈക്ക് പ്രോട്ടീന്‍. കോവിഡിന്റെ വകഭേദങ്ങള്‍ക്കെതിരെ രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കോ വാക്സിനുകള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതാണ്. ദക്ഷിണാഫ്രിക്ക, യു.കെ., ബ്രസീല്‍ എന്നിവിടങ്ങളിലെ കോവിഡ് വകഭേദങ്ങളുടെ ആകെ സങ്കരമാണ് പുതിയ വൈറസ്. ഇവയില്‍ ഒന്നോ രണ്ടോ ഇനങ്ങളെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. നൂറ് കണക്കിന് വകഭേദങ്ങളുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇവയില്‍ ചിലതിനെതിരെ സ്പുട്നിക് വാക്സിന് പോലും പ്രവര്‍ത്തിക്കില്ലെന്നാണ് കരുതുന്നത്. പരിവര്‍ത്തനം വന്ന വൈറസുകള്‍ കൂടുതല്‍ രോഗം പടര്‍ത്താനുള്ള ശക്തി നേടുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ശരിയായി പാലിച്ചില്ലെങ്കില്‍ രോഗം അതിവേഗം പടരുമെന്നതിന് സംശയം വേണ്ട. രോഗ വ്യാപനം ഉയരുന്നു എന്ന് മാത്രമല്ല, മരണസംഖ്യയും ഉയരുകയാണ്. ഏറെ പേര് രണ്ട് ഡോസ് വാക്സിനും എടുത്തുകഴിഞ്ഞത് മുതിര്‍ന്ന പൗരന്മാരിലെ മരണ നിരക്കില്‍ കുറവുണ്ടാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആസ്പത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ടാകുമ്പോള്‍ സ്ഥിതി ഇതിലും രൂക്ഷമായേക്കും. മരണ സംഖ്യയും വര്‍ധിക്കും. ഇതിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാനാണ് നിയന്ത്രണം കര്‍ശനമാക്കേണ്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് ഇനിയൊരു ലോക്ഡൗണ്‍ ഒഴിവാക്കുന്നതിനെകുറിച്ചാണ് എല്ലാവരും ചിന്തിക്കേണ്ടത്. വിവാഹം മുതല്‍ പൊതു സമ്മേളനങ്ങള്‍ക്ക് വരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായേ പറ്റൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുന്നത് ശീലമാക്കണം. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷിതത്വവും പ്രധാനമായി കാണണം.