കോവിഡിന്റെ രണ്ടാം വരവ് പ്രതീക്ഷിച്ചതിലും രൂക്ഷമായി വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രം പ്രതിദിന രോഗികളുടെ എണ്ണം ആറായിരം കവിഞ്ഞു. സംസ്ഥാനത്ത് കോവിഡിനെതിരെയുള്ള വാക്സിന് വിതരണം തുടങ്ങിയെങ്കിലും മരുന്ന് ക്ഷാമം രൂക്ഷമായി തുടരുകയാണ്. ആദ്യം 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊക്കെ വാക്സിന് നല്കി. രണ്ടാം ഘട്ടമായി ഇപ്പോള്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കുകയാണ്. എന്നാല്‍ വേണ്ടത്ര വാക്സിന് സ്റ്റോക്കില്ലാത്തതിനാല്‍ എല്ലാവര്ക്കും ധൃതഗതിയില്‍ വാക്സിനേഷന് നടത്താന്‍ പ്രയാസമനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ സ്റ്റോക്കുള്ളത് എട്ട് ലക്ഷം ഡോസ് കോവിഡ് വാക്സിന് മാത്രമാണത്രെ. 45 വയസ് കഴിഞ്ഞ 80 ലക്ഷത്തിലേറെ പേര്‍ക്കാണ് വാക്സിന് നല്‍കേണ്ടത്. ഈ ആഴ്ച തന്നെ മരുന്ന് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതോടെ വാക്സിനേഷന് ശക്തമാക്കാനാണ് കേന്ദ്രവും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മെഗാ വാക്സിനേഷന് ക്യാമ്പുകള്‍ നടത്തി കഴിയാവുന്നത്ര പേര്‍ക്ക് ഉടന്‍ കുത്തിവെപ്പ് നടത്താനാണ് ആലോചന. വാക്സിന് ലഭ്യതക്കനുസരിച്ചേ കൂടുതല്‍ മെഗാ ക്യാമ്പുകള്‍ നടത്താനാവൂ. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി സഹകരിച്ചാല്‍ കൂടുതല്‍ മെഗാ ക്യാമ്പുകള്‍ തുറക്കാനാവും. പക്ഷെ അതിന് തടസ്സമായി നില്‍ക്കുന്നത് വേണ്ടത്ര മരുന്ന് എത്തിക്കാത്തത് തന്നെയാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവാക്സിനും കോവി ഷീല്‍ഡുമാണ് നിലവില്‍ രാജ്യത്ത് ഉപയോഗത്തിലുള്ളത്. ഒക്ടോബറോടെ അഞ്ച് പ്രതിരോധ മരുന്നുകള്‍ കൂടി ഉപയോഗ സജ്ജമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. റഷ്യന്‍ വാക്സിനായ സ്പുടിനിക് ജൂണോടെ ലഭ്യമാകും. വരുന്ന 10 ദിവസത്തിനുള്ളില്‍ സ്പുടിനിക്കിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. ഇരുപതോളം വാക്സിനുകള്‍ നിര്‍മ്മാണത്തിന്റെയോ പരീക്ഷണത്തിന്റെയോ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ സ്പുടിനിക്-വി, ജോണ്സണ് ആന്റ് ജോണ്സണ്, നൊവേ വെക്സ്, കാഡില സൈഡസ്, ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന മൂക്കിലൂടെ നല്കുന്ന വാക്സിന് എന്നിവ ഒക്ടോബറിന് മുമ്പ് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പുടിനിക് വാക്സിന്റെ നിര്‍മ്മാണത്തിനായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഇന്ത്യയിലെ വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി സഹകരിക്കുന്നുണ്ട്. ഇതുവഴി 85 കോടി ഡോസ് വാക്സിന് നിര്‍മ്മിക്കാന്‍ കഴിയും. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആന്റിവൈറല്‍ മരുന്നായ റെംഡെസീവിറും ഇതിന്റെ ചേരുവകളും കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. റെംഡെസിവിര്‍ നിര്‍മ്മാണം കൂട്ടാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് ആഭ്യന്തര നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. യു.എസിലെ ഗിലിയാഡ് സയന്‍സുമായി ചേര്‍ന്ന് ഏഴ് ഇന്ത്യന്‍ കമ്പനികളാണ് റംഡെസീവിര് നിര്‍മ്മിക്കുന്നത്.
കോവിഡിന്റെ രണ്ടാം വരവിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ചത്തീസ് ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്. അടിയന്തിരമായി മരുന്നെത്തിക്കുന്നതിനുള്ള നടപടിയാണ് വേഗം ചെയ്യേണ്ടിയിരിക്കുന്നത്.