പൊതുജനങ്ങളുടെ ആരോഗ്യ പ്രശ്നത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ കരട് രേഖ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകരിച്ചിരിക്കുകയാണ്. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതും മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനികരമാവുന്ന നിയമലംഘനം നടത്തുന്നതും തടവും പിഴയും കിട്ടാവുന്ന കുറ്റമാവുകയാണ്. പൊതുജനങ്ങള്‍ക്ക് ശല്യമാവുന്ന സ്ഥലങ്ങള്‍ പരിശോധിക്കാനും കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കാനും ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയാണ്. പകര്‍ച്ച വ്യാധി നിയന്ത്രണത്തിനൊപ്പം സുരക്ഷിത ഭക്ഷണം, കുടിവെള്ളം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മുതല്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ വരെയുള്ളവര്‍ക്കും ഇടപെടാനാകുന്ന വ്യവസ്ഥകളും നിയമത്തിന്റെ കരടിലുണ്ട്. 1939ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടും 1955 ലെ ട്രാവന്‍കൂര്‍ കൊച്ചിന് പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകീകരിച്ചാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ആരോഗ്യത്തിന് ഹാരികരമായ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനും പകര്‍ച്ച വ്യാധികളും മറ്റും പൊട്ടിപ്പുറപ്പെട്ടാല്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിക്കാനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കാവും. വ്യാപാര മേളകള്‍, ഉത്സവങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുമാവും. പൊതുജനങ്ങള്‍ക്ക് ശല്യമാവുന്ന രീതിയിലാണ് പലേടത്തും ഇന്ന് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമൊക്കെ പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ ജനങ്ങള്ക്കുണ്ടാക്കിവെക്കുന്ന ദുരിതം ചെറുതല്ല. മൂക്കുപൊത്താതെ ചില സ്ഥലങ്ങളില്‍ കൂടി കടന്നു പോകാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇത്തരം പ്രദേശങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇറച്ചിക്കടകളില്‍ നിന്നും കല്യാണ വീടുകളില്‍ നിന്നുമൊക്കെ പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് റോഡുവക്കിലാണ്. പുഴകളിലും ജലാശയങ്ങളിലും ഇവ വലിച്ചെറിഞ്ഞ് കുടിവെള്ളം പോലും അശുദ്ധമാക്കുകയാണ്. പല സ്ഥലങ്ങളിലും ജനങ്ങള്‍ തന്നെ ഉറക്കമൊഴിച്ചിരുന്ന് മാലിന്യങ്ങള്‍ തള്ളുന്നവരെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ കര്‍ശനമായ നിയമനടപടികള്‍ ഇല്ലാത്തതിനാല്‍ ചെറിയ പിഴയടച്ച് പലപ്പോഴും ഇവര്‍ രക്ഷപ്പെടുകയാണ്. രാസ, ജൈവമാലിന്യം അടക്കം പൊതു ജനങ്ങള്‍ക്ക് ശല്യമാകുന്ന വസ്തുക്കള്‍ കൊണ്ട് അപകടമുണ്ടായാല്‍ നിയമ ലംഘകര്‍ക്ക് ഒരു വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കും. മറ്റ് നിമയലംഘനങ്ങള്‍ക്ക് മൂന്ന് മാസം തടവോ അയ്യായിരം രൂപ പിഴയോ ഈടാക്കാന്‍ അധികാരമുണ്ടാകും. ആര്.ഡി.ഒ. റാങ്കില്‍ കുറയാതെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് റാങ്കിലുള്ളവര്‍ക്ക് 1000 രൂപ മുതല്‍ 6000 രൂപ വരെ പിഴയീടാക്കി തീര്‍പ്പാക്കാം. ആവര്‍ത്തിച്ചാല്‍ ഇരട്ടപ്പിഴയും. ദിവസം 100 രൂപ അധിക പിഴയും ഈടാക്കാമെന്നും കരടില്‍ പറയുന്നു. പൊതു ജനാരോഗ്യവുമായി ബന്ധപ്പെട്ട നയരൂപീകരണമടക്കമുള്ളവയ്ക്ക് സംസ്ഥാന ജില്ലാ തലങ്ങളില്‍ പബ്ലിക് ഹെല്‍ത്ത് കമ്മിറ്റികള്‍ക്ക് രൂപം നല്‍കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് മാലിന്യ സംസ്കരണങ്ങള്ക്കുള്ള ചുമതല. പല തദ്ദേശ സ്ഥാപനങ്ങളിലും ഇവ സംസ്കരിക്കാനുള്ള ശാശ്വതമായ സംവിധാനം ഇല്ല. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ചപ്പുചവറുകളും മാലിന്യങ്ങളും കത്തിക്കുകയോ വലിച്ചെറിയുകയോ ആണ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ ഹരിത സേനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍ മാത്രമാണ് ഇവര്‍ ശേഖരിക്കുന്നത്. ഇതിന് മാസത്തില്‍ ഒരു തുക വീട്ടുടമകളും വ്യാപാരികളും നല്‍കണം. ഇവരുടെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കണം. ജനങ്ങളുടെ ആരോഗ്യത്തിന് ഊന്നല്‍ നല്കുമ്പോള് ശുചിത്വത്തിന് തന്നെയാണ് മുന്‍ഗണന നല്‍കേണ്ടിയിരിക്കുന്നത്.