മുംബൈയിലും ബംഗളൂരുവിലും കണ്ടുവന്നിരുന്ന മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള പാര്‍ട്ടിയും സല്‍ക്കാരങ്ങളും കേരളത്തിലും വര്‍ധിച്ചുവരികയാണ്. പണക്കൊഴുപ്പിന്റെ അടയാളമായി ലഹരിയേയും കൂട്ടുപിടിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കയാണ്. സിനിമാ മേഖലയിലുള്ളവരും വന്‍കിട ബിസിനസ് രംഗത്തുള്ളവരുമൊക്കെ ഇതിലേക്ക് വഴുതി വീണു കൊണ്ടിരിക്കയാണ്. ലക്ഷങ്ങള്‍ പുല്ലുപോലെ വാരിവലിച്ചെറിയാന്‍ അവര്‍ക്ക് തടസ്സമൊന്നുമില്ല. മയക്കുമരുന്ന് പാര്‍ട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഇത് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മയക്കു മരുന്ന് പാര്‍ട്ടികളുടെ സ്വാധീനം കാമ്പസുകളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. കാമ്പസുകളിലെ ലഹരി ഉപയോഗം ചെറുക്കാന്‍ ക്യാമ്പസുകളില്‍ പൊലീസ് യൂണിറ്റ് ആരംഭിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍.ഡി.പി.എസ് ആക്ട് നടപ്പാക്കുന്നത് എളുപ്പമാക്കാനുള്ള ശ്രമം ഉണ്ടാവണമെന്നും കോടതി നിരീക്ഷിച്ചു. ലഹരിമരുന്ന് ഉപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന് എഴുതിയ കത്ത് പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജി തീര്‍പ്പാക്കിയത്. ഹയര്‍ സെക്കണ്ടറി സിലബസില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ വിശദീകരിക്കുന്ന പാഠങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നും ലഹരി ഉപയോഗം ചെറുക്കാന്‍ മൂന്ന് മാസം കൂടുമ്പോള്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയതിനെക്കുറിച്ച് അറിയിക്കാന്‍ മൂന്ന് മാസത്തിന് ശേഷം വീണ്ടും ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലഹരി ഉപയോഗം തടയാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ വിശദമായ പഠനം നടത്തി നിയമപരമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും കോടതി വിലയിരുത്തി. ലഹരി കടത്തുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും ഇടയിലെ കണ്ണിയായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ നിയന്ത്രിക്കാനും കഴിയണം. വഴിയോര കച്ചവടക്കാരില്‍ ചിലര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരക്കാരെ കണ്ടെത്താനും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കഴിയണം. ഇതിന് സാമൂഹിക ബോധവല്‍ക്കരണവും വേണം. വലിയ നഗരങ്ങളില്‍ ലഹരി മരുന്ന് വില്‍പ്പന തടയാന്‍ പ്രത്യേക പൊലീസ് സംവിധാനത്തിന് രൂപം നല്‍കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തുന്നത് പോലെ ലഹരി വില്‍പ്പനയുള്ള വഴിയോര കച്ചവടക്കാരെയും ഏജന്റുമാരെയും കണ്ടെത്താനാവണം. സ്കൂള്‍, കോളേജ് പരിസരങ്ങളില്‍ പൊലീസ് പ്രത്യേക ശ്രദ്ധ നല്‍കണം. വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം കണ്ടെത്താന്‍ രഹസ്യ സര്‍വ്വെ നടത്തണം. കണ്ടെത്തിയാല്‍ അവരുടെ രക്ഷിതാക്കളുമായി സംസാരിച്ച് അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഉള്ള ശ്രമം ഉണ്ടാവണം. സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകള്‍ തുടങ്ങുന്നതും ആലോചിക്കേണ്ടതാണ്. ലഹരിയുടെ ഉപയോഗം ചെറുക്കുന്നതില്‍ ശിശുക്ഷേമ വികസനസമിതിക്കും പലതും ചെയ്യാനാവും. മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിതം തന്നെ നിലച്ച് ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. സിനിമാ മേഖലയില്‍ ഈയിടെയായി ആത്മഹത്യ ചെയ്തവരുടെ പശ്ചാത്തലം പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. എന്തായാലും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ഏതു വിധേനയും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.