ജില്ലയുടെ പല ഭാഗങ്ങളിലും മോഷ്ടാക്കളുടെ സാന്നിധ്യം വര്‍ധിച്ചുവരികയാണ്. ആളുകള്‍ വീടുപൂട്ടി ബന്ധുവീടുകളിലോ പുറത്തെവിടെയെങ്കിലുമോ പോയാല്‍ തിരികെ എത്തുമ്പോഴേക്കും വീട്ടിലുള്ള വിലപിടിപ്പുള്ളതെല്ലാം നഷ്ടപ്പെട്ടിരിക്കും. വീടുകളുടെ വാതില്‍കുത്തിത്തുറന്നും തകര്‍ത്തുമൊക്കെയാണ് മോഷണം. കാവല്‍ക്കാരില്ലാത്ത ക്ഷേത്രങ്ങളിലും മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. ഇവരൊക്കെ രാത്രികാലങ്ങളിലാണ് മോഷണം നടത്തുന്നതെങ്കില്‍ മറ്റൊരു കൂട്ടര് പകല്‍ വെളിച്ചത്തില്‍ തന്നെ പിടിച്ചുപറിയുമായി രംഗത്തുണ്ട്. നിരത്തിലിറങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘങ്ങള്‍ ഗ്രാമ പ്രദേശങ്ങളില്‍ പോലും വിലസുകയാണ്. ഇരുചക്രവാഹനങ്ങളിലെത്തിയാണ് ഇവര്‍ ഓപ്പറേഷന് നടത്തുന്നത്. ഒരാഴ്ചക്കിടയില്‍ ബേക്കല്‍ സ്റ്റേഷന് പരിധിയില്‍ മാത്രം 11 പവന് സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തൊഴിലിടങ്ങളിലേക്ക് പോകുന്നവരും ബസ് കാത്തു നില്ക്കുന്നവരുമൊക്കെ പിടിച്ചു പറിക്ക് ഇരയാകുന്നുണ്ട്. പ്രായമുള്ള സ്ത്രീകളാണ് പലപ്പോഴും പിടിച്ചു പറിക്ക് ഇരയാവുന്നത്. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഗതിയില്ലാത്ത തൊഴിലാളി സ്ത്രീകളാണ് അധികവും കവര്‍ച്ചക്കിരയായത്. കവര്‍ച്ചക്കാര്‍ എല്ലായിടത്തുമുണ്ട്. അവര്‍ നമ്മളെ നിരീക്ഷിച്ചുകൊണ്ടിരിക്കും. വേണ്ടത്ര ജാഗ്രത പാലിക്കുക എന്നത് തന്നെയാണ് ചെയ്യേണ്ടിയിരിക്കുന്നത്. കുട്ടികളെ സ്വര്‍ണാഭരണങ്ങള്‍ അണിയിച്ച് ഒറ്റയ്ക്ക് വിടുന്നതും വലിയ അപകടം ക്ഷണിച്ചുവരുത്തും. നഗര പ്രദേശങ്ങളില്‍ പലേടത്തും സി.സി. ടി.വി. ക്യാമറകള്‍ ഉണ്ട്. എന്നാല്‍ അതൊന്നും മോഷ്ടാക്കള്‍ക്ക് പ്രശ്നമല്ല. ഇരുചക്ര വാഹനത്തിലെത്തുന്നവര്‍ ഹെല്‍മെറ്റും മാസ്കും ധരിച്ചാണ് എത്തുന്നത്. അതുകൊണ്ട് തന്നെ സി.സി.ടി.വി. ക്യാമറയില്‍ ഇവരെ തിരിച്ചറിയുക പ്രയാസമാണ്. നമ്മളെ കാക്കേണ്ട ചുമതല നമുക്ക് തന്നയാണ്. നിയമസംവിധാനത്തെ മാത്രം പഴിച്ചതുകൊണ്ട് കാര്യമായില്ല. ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നത്. കഴുത്തിലും കാതിലും കയ്യിലുമൊക്കെ നിറയെ ആഭരണങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്നതും മോഷ്ടാക്കള്‍ക്ക് പ്രചോദനമാകുന്നു.
അപരിചിതരെ കാണുമ്പോള്‍ ജാഗ്രത പാലിക്കാനും കഴിയണം. പലരും നാണക്കേട് കൊണ്ട് മോഷണം പോയ വിവരം പൊലീസില്‍ അറിയിക്കാന്‍ മടിക്കുന്നു. ഈ രീതിയിലുള്ള നാമമാത്രമായ പരാതികള്‍ മാത്രമേ പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്നുള്ളൂ. മൊബൈല്‍ ഫോണ്‍ മുതല്‍ തൂക്കം കൂടുതലില്ലാത്ത മോഷണം വരെയുള്ള സംഭവങ്ങള്‍ ഓരോ ദിവസവും നഗരപ്രദേശങ്ങളില്‍ ഉണ്ടാവുന്നുണ്ടെങ്കിലും ഇത് പുറത്തറിയിക്കുന്നില്ല. ഇത് മോഷ്ടാക്കള്‍ക്കും ഗുണം ചെയ്യുന്നു. ആരും പ്രതികരിക്കുന്നില്ലെന്ന് വരുമ്പോള്‍ അവരുടെ ഓപ്പറേഷന് പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു. ഇപ്പോള്‍ ബംഗ്ലാദേശില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പിടിച്ചു പറി സംഘമാണ് കവര്‍ച്ചയ്ക്ക് ഇറങ്ങുന്നത്. ഇവര്‍ക്ക് കൊലപാതകം ചെയ്യുന്നതിനും മടിയില്ല. കവര്ച്ചയ്ക്കിടയില് ചെറുത്തു നില്‍ക്കുന്നവരെ വക വരുത്തിയാണ് കവര്‍ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിലുണ്ടായ ഒരു കവര്‍ച്ച ഞെട്ടിക്കുന്നതാണ്. ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വര്‍ണവുമായി കൊള്ളക്കാര്‍ കടന്നു കളയുകയായിരുന്നു. മോഷണത്തിനിടയില്‍ ചെറുത്തു നിന്ന രണ്ട് പേരെയാണ് കൊലപ്പെടുത്തിയത്. കവര്‍ച്ചയും പിടിച്ചുപറിയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നാണ് കര്‍ശന നടപടികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നത്.