ഒരു മാസത്തോളമായി രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിവരുന്ന സമരം ഇപ്പോഴും തുടരുകയാണ്. പലവട്ടം ഇവരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകരുടെ കാതലായ പ്രശ്നങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ സമരം നീളുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ കര്‍ഷകര്‍ ഉന്നയിച്ച രണ്ട് ആവശ്യങ്ങള്‍ക്ക് പരിഹാരമായെങ്കിലും കര്‍ഷകരെ ബാധിക്കുന്ന ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. മലിനീകരണം, വൈദ്യുതി സബ്സിഡി തുടങ്ങിയ വിഷയങ്ങളിലാണ് ധാരണയായത്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക, താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ പ്രധാനപ്പെട്ട ആവശ്യങ്ങളിലുള്ള ചര്‍ച്ച ജനുവരി നാലിലേക്ക് മാറ്റിയിരിക്കയാണ്. കാര്‍ഷിക നിയമങ്ങളിലും താങ്ങുവിലയിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിശ്ചയിക്കാമെന്നാണ് കേന്ദ്രം മുന്നോട്ട് വെച്ചിട്ടുള്ള വാഗ്ദാനം. തലസ്ഥാനം ഉള്‍പ്പെടുന്ന മേഖലയില്‍ വായുമലിനീകരണം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ ശിക്ഷാ വ്യവസ്ഥകളില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിച്ചാല്‍ ഒരു കോടി രൂപ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. കരട് വൈദ്യുതി ബില്ലില്‍ മാറ്റം വരുത്താമെന്നതാണ് മറ്റൊരു ധാരണ. കൃഷി ആവശ്യങ്ങള്‍ക്ക് സംസ്ഥാനം നല്കി വരുന്ന വൈദ്യുതി സബ്സിഡി തുടരണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും ഭേദഗതികൊണ്ടുവരാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെടുകയുണ്ടായി. ഏക കണ്ഠമായാണ് പ്രമേയം പാസാക്കിയത്. കോര്‍പ്പറേറ്റ് അനുകൂല നിയമമാണ് കേന്ദ്രം പാസാക്കിയതെന്നും ജീവല്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന കര്‍ഷകരുമായി ഉപാധിവെക്കാതെ, നിയമങ്ങള്‍ പിന്‍വലിച്ച് ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാകണമെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാന വിഷയമാണ് കൃഷി. അന്തര്‍സംസ്ഥാന കൗണ്‍സില്‍ വിളിച്ച് കൂടിയാലോചന നടത്താതെയും പാര്‍ലിമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെയും നിയമങ്ങള്‍ പാസാക്കിയത് ഗൗരവമായി വേണം കാണാന്‍. കേന്ദ്ര നിയമങ്ങളെ മറി കടക്കുന്നതിന് ബദല്‍നിയമം കൊണ്ടുവരാനുള്ള ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍. പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന് സര്‍ക്കാരുകള്‍ ഈ രീതിയില്‍ ബദല്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്. കാര്‍ഷിക പരിഷ്കരണ നിയമങ്ങളിലെ വ്യവസ്ഥകള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നാണ് കര്‍ഷകരുടെ വാദം. കാര്‍ഷികോല്‍പ്പന്ന കമ്പോള സമിതി നിയമം റദ്ദാക്കുമെന്നും ഇതോടെ കാര്‍ഷിക ജീവിതത്തിന്റെ അടിത്തറയായ ഗ്രാമച്ചന്തകള്‍ (മണ്ഡികള്‍) ഇല്ലാതാകുമെന്നും ഇതുമൂലം താങ്ങുവില സംവിധാനം തകരുമെന്നുമാണ് കര്‍ഷകരുടെ ആശങ്ക. ഗ്രാമച്ചന്തകള്‍ ഇല്ലാതാവുന്നതോടെ കോര്‍പ്പറേറ്റുകളായിരിക്കും കാര്ഷികോല്പന്നങ്ങളുടെ വില നിശ്ചയിക്കുക. ഭരണപരമായും രാഷ്ട്രീയമായും പ്രതിസന്ധിയായി മാറിയ കര്‍ഷക സമരം ഒത്തു തീര്‍ത്താന്‍ ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാരിനായിട്ടില്ല. രാജ്യത്തിന്റെ വിശപ്പടക്കുന്ന കര്‍ഷകര്‍ നടത്തുന്ന സമരത്തിന് നേരെ കണ്ണടച്ചുകൊണ്ട് സര്‍ക്കാരിന് മുമ്പോട്ട് പോകാനാവില്ല. സമരം ഇനിയും നീട്ടിക്കൊണ്ടുപോകാതെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടി വേണം. തുറന്ന മനസ്സോടെയുള്ള സമീപനമാണ് അതിന് വേണ്ടത്.