മണ്ണിന്റെ മണവും മനുഷ്യത്വത്തിന്റെ നിറവും പകര്‍ന്ന വരികളിലൂടെ മലയാളിയുടെ മനോമുകുരത്തില്‍ സ്നേഹം പെയ്യിച്ച കവയിത്രി സുഗതകുമാരി വിടചൊല്ലിയിരിക്കുകയാണ്. നാടിനും കാടിനും ഭാഷയ്ക്കും ഒരു പോലെ അത്താണിയായ കൈരളിയുടെ കാവ്യ വിസ്മയമാണ് ഓര്‍മ്മയായത്. പ്രകൃതിയുടെയും മനുഷ്യന്റെയും കണ്ണീരിനൊപ്പം എന്നും നിലകൊണ്ട സുഗതകുമാരി ടീച്ചര്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ എന്നും നിലകൊണ്ടു.
മാനവികതയില്‍ ഊന്നിയ കാവ്യ സങ്കല്‍പ്പത്തിന്റെ ഉടമയായിരുന്നു സുഗതകുമാരി. അച്ഛന് ബോധേശ്വരനില്‍ നിന്ന് പകര്‍ന്നു കിട്ടിയ കാവ്യ സിദ്ധി സാമൂഹിക ബോധവും നിസ്വവര്‍ഗത്തോടുള്ള അനുകമ്പയും ഉപയോഗിച്ച് തേച്ചു നില്‍ക്കുകയായിരുന്നു. എന്‍.വി. കൃഷ്ണവാര്യരുടെയും വിഷ്ണു നാരായണന് നമ്പൂതിരിയുടെയും മറ്റും കാവ്യ സംസ്കാരത്തില്‍ ആകര്‍ഷിക്കപ്പെട്ട എഴുത്തുകാരിയായിരുന്നു സുഗതകുമാരി. സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ തന്റേതായ പാത വെട്ടിത്തുറക്കാന്‍ അവര്‍ക്ക് സാധിച്ചു. അനാഥര്‍ക്കൊപ്പം തെരുവില്‍ കൈപിടിച്ചു നടത്തിയ കുഞ്ഞുങ്ങള്‍ക്ക് പിന്നാലെയും പുഴയ്ക്കും കടലിനും തണ്ണീര്‍ത്തടത്തിനും പച്ചപ്പിനും കാവലാളായി അവര്‍ നിലകൊണ്ടു. മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത ഭാവതലങ്ങളെ, അനുഭവങ്ങളെ വരച്ചിടുന്ന കവിതകള്‍ കോറിയിടാനും അവര്‍ മറന്നില്ല. അര നൂറ്റാണ്ട് പിന്നിട്ട കാവ്യ ജീവിതത്തിലുടനീളം മനുഷ്യ ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സാഹിത്യ ലോകത്തിന് മുമ്പില്‍ പകര്‍ത്തിവെച്ചു. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും സാമൂഹിക അനീതികള്‍ക്കെതിരെയും കാവ്യ രചനയിലൂടെ നിരന്തരം സമരജീവിതം നയിച്ച മറ്റൊരു കവിയില്ല. അഗതികളായ സ്ത്രീകള്‍ക്കു വേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം, അഭയ ഗ്രാമം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്തും അവര്‍ നിറഞ്ഞുനിന്നു. 1985ല്‍ തിരുവനന്തപുരത്തെ മാനസിക രോഗാസ്പത്രിയുടെ ശോച്യാവസ്ഥ അറിഞ്ഞ് അവിടെയെത്തിയ സുഗത ടീച്ചര്‍ കണ്ടത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. അങ്ങനെയാണ് മനസ്സിടറിപ്പോയവരും അനാഥരും തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരുമായ സ്ത്രീകള്‍ക്കായി അഭയ തുടങ്ങിയത്. മനോരോഗാസ്പത്രികളുടെ നവീകരണത്തിനായി നിരന്തരം സമരം ചെയ്ത് മാനസികാരോഗ്യനയം രൂപീകരിക്കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കി. ഇന്ന് നിരാലംബരായ നിരവധി പേര്‍ക്ക് അഭയമാണ് അഭയ. ആരുമില്ലാത്ത സ്ത്രീകള്‍, പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെത്തുന്ന പെണ്‍കുട്ടികള്‍, അനാഥരായ കുഞ്ഞുങ്ങള്‍ എന്നിങ്ങനെ ധാരാളം പേര് അഭയയുടെ തണലിലുണ്ട്. പെണ്ണിന് നേരെ ക്രൗര്യത്തിന്റെ കൂര്‍ത്ത മുനകള്‍ നീണ്ടിടത്തേക്കെല്ലാം അവര്‍ ഓടിയെത്തി. ഇരകളായവരെ അവര്‍ നെഞ്ചോട് ചേര്‍ത്തു. അതാണ് നാം സൂര്യനെല്ലിയിലും വിതുരയിലും വാളയാറിലുമൊക്കെ കണ്ടത്. മനുഷ്യനോട് മാത്രമല്ല മണ്ണിനോടും പ്രകൃതിയോടും കരുണയുള്ളവരാകണമെന്ന് അവര്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. രാത്രി മഴയുടെ ശക്തിയും സൗന്ദര്യവും കവിതയില്‍ ആവാഹിച്ച് വായനാ സമൂഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചാരുത പകര്‍ന്ന കവയത്രിയെയാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്. സഹജീവി സ്നേഹത്തിന്റെ ഉദാത്തമാതൃകയായിരുന്നു അവരുടെ ജീവിതം. ആ ദീപ്ത സ്മരണയ്ക്ക് മുമ്പില്‍ ഉത്തരദേശവും കണ്ണീര് പൊഴിക്കുന്നു.