കൊറോണയെ തുടര്‍ന്ന് നാടുകളിലേക്ക് മടങ്ങിപ്പോയ അതിഥിതൊഴിലാളികള്‍ ഒന്നൊന്നായി മടക്ക യാത്ര ആരംഭിച്ചുകഴിഞ്ഞു. കൊറോണയുടെ തീവ്രത കുറയുകയും നിര്‍മ്മാണ മേഖല ക്രമേണ ഉണര്‍ന്നുതുടങ്ങുകയും ചെയ്തതോടെയാണ് അവര്‍ തൊഴിലന്വേഷിച്ച് വീണ്ടും കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. നിര്‍മ്മാണ മേഖല മുതല്‍ കാര്‍ഷിക രംഗത്തുവരെ അതിഥിതൊഴിലാളികള്‍ കേരളത്തിന്റെ അവിഭാജ്യ ഘടകമായിക്കഴിഞ്ഞു. അവരില്ലാതെ ഏത് മേഖലയിലും പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകില്ലെന്ന അവസ്ഥ സംജാതമായിക്കഴിഞ്ഞു. നിര്‍മ്മാണക്കമ്പനികള്‍ മുന്‍കൈയെടുത്ത് തന്നെയാണ് അവരെ തിരികെ നാട്ടിലെത്തിക്കുന്നത്. കുടിയേറ്റ തൊഴിലാളികളെ അതിഥികളായി പരിഗണിക്കുമ്പോഴും അവരിലെ ക്രിമിനലുകളെ കണ്ടെത്തുന്നതില്‍ കേരളം അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പതിനായിരക്കണക്കിന് ആളുകള്‍ എത്തിക്കൊണ്ടിരിക്കുമ്പോള്‍ അവരില്‍ പല തരത്തിലുള്ള മാനസിക നിലയുള്ളവര്‍ ഉണ്ടാവും. ഇവരിലുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് പുറമെ തൊഴിലാളികളുടെ മറവില്‍ ക്രിമിനല്‍ സംഘങ്ങളും എത്തുന്നുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഇത്തരം ക്രമിനലുകളുടെ ഉപദ്രവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അവരില്‍ പിടികിട്ടാപ്പുള്ളികളും തീവ്രവാദികളും വരെ ഉണ്ടെന്ന കാര്യവും ഗൗരവത്തോടെ കാണണം. കവര്‍ച്ച, മാനഭംഗം തുടങ്ങി കൊലപാതകങ്ങള്‍ വരെ നടത്തി പിടിയിലായ നിരവധി സംഭവങ്ങള്‍ ഉണ്ട്. കൊള്ളയും കൊലയും നടത്തി സ്വന്തം നാടുകളിലേക്ക് രക്ഷപ്പെട്ടവരും ഉണ്ട്. മയക്ക് മരുന്നിന് അടിമകളായവരും ഇക്കൂട്ടത്തില്‍ നിരവധിയുണ്ട്. ഇവര്‍ക്കിടയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മുതല്‍ മദ്യവും കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്തിക്കൊണ്ടുവരുന്നവരും ഉണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സമ്പാദിച്ച് കേരളത്തിലെത്തുന്നുണ്ട്. ഇങ്ങനെയാണെങ്കിലും തൊഴിലെടുത്ത് കുടുംബം പോറ്റാന്‍ വരുന്നവരെയൊക്കെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനാവില്ല. എന്നാല്‍ അവരുടെ മറവില്‍ ക്രിമിനലുകള്‍ കടന്നു വരുന്നില്ലെന്ന് ഉറപ്പുവരുത്താനാവണം.
അതിഥി തൊഴിലാളികളായി എത്തുന്ന എല്ലാവരുടെയും കണക്കെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇങ്ങോട്ട് വരുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്ന് കഴിഞ്ഞ ജുലായില്‍ ഹൈക്കോടതി തന്നെ വിലയിരുത്തുകയുണ്ടായി. വിവര ശേഖരണം അനിവാര്യമാണെന്നും കലക്ടര്‍മാര്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും ഇതിന്റെ ചുമതല നല്‍കാമെന്നും കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തൊഴിലാളികള്‍ക്ക് അവരുടെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരിന് ഉത്തരവിറക്കാമെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനം ഇതേവരെ ക്രിയാത്മകമായ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്കും അവരെ ഉപയോഗിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ട്. തൊഴില്‍ തേടിയെത്തുന്നവര്‍ കൃത്യമായ രജിസ്ട്രേഷന് നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയല്‍ രേഖ നല്‍കുകയും വേണം. ക്രിമിനലുകള്‍ കടന്നു വരാനുള്ള പഴുതടക്കാന്‍ ഇത്തരം നടപടി ക്രമങ്ങള്‍ അനിവാര്യമാണ്.