16 ഇനം പഴം പച്ചക്കറികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തറവില നിശ്ചയിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം പഴം പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കുന്നത് കേരളത്തിലാണെന്നത് സംസ്ഥാന സര്‍ക്കാരിന് അഭിമാനിക്കാവുന്ന കാര്യമാണ്. കാര്‍ഷിക മേഖലയില്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും അതൊന്നും കര്‍ഷകരുടെ അടുത്ത് എത്തുന്നില്ലെന്ന പരാതി ഉയരുന്നതിനിടയിലാണ് തറവില പ്രഖ്യാപനം കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കാനും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലപ്പെട്ട വില ലഭിക്കാനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തേങ്ങക്കും റബ്ബറിനും അടക്കക്കുമൊക്കെ തറവിലയുണ്ട്. എന്നാല്‍ പലപ്പോഴും ഇതൊക്കെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവുകയാണ്. റബ്ബറിന്റെ തറവില തന്നെ എടുക്കാം. റബ്ബറിന് ഒരു മാസം മുമ്പ് വരെ കിലോയ്ക്ക് 120 രൂപയ്ക്ക് താഴെയായിരുന്നു വില. 150 രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ ഉല്‍പ്പാദനങ്ങള്‍ക്ക് നഷ്ടമുണ്ടാവും. അതിന്റെ പണിക്കൂലിയും ഷീറ്റ് നിര്മ്മാണച്ചെലവുമൊക്കെയാവുമ്പോള് 150 രൂപയ്ക്ക് മേല്‍ ചെലവ് വരും. അത് കര്‍ഷകര്‍ക്ക് നികത്തിക്കിട്ടുന്നതിനാണ് സബ്സിഡി നല്കി വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സബ്സിഡി ഒരു വര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. സബ്സിഡി നല്‍കുന്നതിനുള്ള തുക നീക്കിവെച്ചിട്ടുണ്ടെന്നും സാങ്കേതിക കാരണങ്ങളാലാണ് കിട്ടാത്തതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ഒരു നിയന്ത്രണവുമില്ലാതെ റബ്ബര്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ക്ക് എങ്ങനെ മെച്ചപ്പെട്ട വില ലഭിക്കാന്‍. തേങ്ങയുടെ സബ്സിഡിയും കര്‍ഷകര്‍ക്ക് ഗുണകരമല്ല. മാര്‍ക്കറ്റില്‍ ഉള്ള വിലക്ക് താഴെയാണ് തറവില. ഇതുകൊണ്ട് കര്‍ഷകര്‍ക്ക് എന്തുനേട്ടം. നഷ്ടം സഹിക്കാനാവാതെ പല കര്‍ഷകരും കഴിഞ്ഞ വര്‍ഷം റബ്ബര്‍ ടാപ്പ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ സബ്സിഡിയില്‍ വിശ്വസിച്ചാണ് പലരും നഷ്ടം സഹിച്ചും ഉല്‍പ്പാദനം നടത്തിയത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും സബ്സിഡി തുക അവരുടെ അക്കൗണ്ടിലെത്തിയിട്ടില്ല. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും തറവില പ്രഖ്യാപിക്കുമ്പോള്‍ റബ്ബറിന്റെ തറവിലപോലെ ആവരുതേ എന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥന. തറവില പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഇവ സംഭരിക്കാനും സംസ്കരിക്കാനും നടപടി ഉണ്ടാവണം.
പഴം പച്ചക്കറികള്‍ക്കുള്ള ന്യായ വില പലപ്പോഴും ലഭിക്കുന്നില്ല. ഉല്‍പ്പാദനച്ചെലവ് പോയിട്ട് വിളവെടുക്കാനുള്ള കൂലി പോലും ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തറവില പ്രഖ്യാപനത്തോടെ കര്‍ഷകരുടെ കാതലായ പ്രശ്നത്തിന് പരിഹാരമാവും. ഉല്‍പ്പാദിപ്പിക്കുന്ന കര്ഷനേക്കാള് ഇടനിലക്കാരനാണ് ലാഭം. കര്‍ഷകര്‍ രാവിലെ മുതല്‍ രാത്രി വരെ അത്യധ്വാനം ചെയ്താണ് വിളയിറക്കുന്നത്. അതിന്റെ ലാഭമെല്ലാം കൊണ്ടുപോകുന്നത് ഇടനിലക്കാരാണ്. തറവില വരുന്നതോടെ അത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും. നേന്ത്രക്കായ, പൈനാപ്പിള്‍, വെള്ളരി, മരച്ചീനി, കുമ്പളങ്ങ, പടവലം, പാവയ്ക്ക, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നീ ഇനങ്ങള്‍ക്കാണ് തറവില നിശ്ചയിച്ചിരിക്കുന്നത്. കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷ നല്കുന്നതാണിത്. റബ്ബറിന്റെ സബ്സിഡി പോലെ ആവരുതെന്ന് മാത്രം.