കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച സംവിധായകന് ബാലചന്ദ്രകുമാറിന്റേത് വ്യക്തിവൈരാഗ്യം മൂലമെന്ന് സംശയം. ആരോപണങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും എല്ലാം തിരക്കഥയുടെ ഭാഗമാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. താനുമായി സിനിമ ചെയ്യാന്‍ സമ്മതിക്കാത്തതാണ് കാരണമെന്നും ദിലീപ് പറയുന്നു.
ഗൂഢാലോചന നടന്നത് 2017ലാണെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ആരെയെങ്കിലും താന്‍ അപപായപ്പെടുത്തിയോ എന്ന് ദിലീപ് ചോദിച്ചു. തന്നെ ജയിലില്‍ നിന്ന് ഇറക്കാന്‍ ഇടപെട്ടുവെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടതായും സിനിമ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടതായും ദിലീപ് പറഞ്ഞു.
സിനിമ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറിയപ്പോള് ഭീഷണി മുഴക്കി. സിനിമ അനൗണ്‍സ് ചെയ്തില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥയായ സന്ധ്യയെ ബന്ധപ്പെട്ട് എല്ലാം പറയുമെന്നായിരുന്നു ഭീഷണി. ദിലീപിന്റെ വീട്ടില്‍ നടന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ശേഷമാണ് ഇതുകാട്ടി ഭീഷണിപ്പെടുത്തിയത്. ഇവയുടെ വാട്സ്ആപ് സന്ദേശങ്ങള്‍ കൈവശമുണ്ടെന്നും നല്കാന് തയ്യാറാണെന്നും ദിലീപ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ബാലചന്ദ്രകുമാര്‍ പല തവണയായി തന്നോട് 10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ദിലീപ് വ്യക്തമാക്കി. താനുള്‍പ്പെടുന്നവര്‍ ഗൂഢാലോചന നടത്തിയത് റെക്കോര്‍ഡ് ചെയ്തുവെന്ന് പറയുന്നത് സാംസംഗിന്റെ ടാബിലാണ്. എന്നാല്‍ സംഭാഷണം പിന്നീട് ഒരു ലാപ്ടോപിലേക്ക് പകര്‍ത്തിയെന്നും ടാബ് നഷ്ടപ്പെട്ടുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. എന്നാല്‍ ഇത് വിശ്വാസ യോഗ്യമല്ല. സംഭാഷം എഡിറ്റ് ചെയ്ത് കൃത്രിമത്വം നടത്തിയിരിക്കാമെന്നും ദിലീപ് ചൂണ്ടിക്കാട്ടി.