ബ്യൂനസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ (60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ആരോഗ്യ പ്രശ്നങ്ങളാല്‍ കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിന് ഈ മാസം ആദ്യം ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ രണ്ടാഴ്ച മുന്‍പാണ് ആസ്പത്രി വിട്ടത്. ഒക്ടോബര്‍ 30ന് അറുപതാം പിറന്നാള്‍ ആഘോഷിച്ച് 26 ദിവസം പിന്നിടുമ്പോഴാണ് ഫുട്ബോള്‍ ഇതിഹാസത്തിന്റെ മഹച്ചരമം.
വിഷാദരോഗമെന്നു കരുതിയാണ് മറഡോണയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ലഹരിയില്‍നിന്നുളള വിടുതല്‍ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയ അദ്ദേഹത്തെ ഡോക്ടര്‍മാര്‍ ലഹരിമുക്ത ചികിത്സയ്ക്കും വിധേയനാക്കിയിരുന്നു.
ബ്യൂനസ് ഐറിസിലെ തെരുവുകളില്‍നിന്ന് ഫുട്ബോളിന്റെ രാജ പദവിയിലേക്ക് ഉയര്‍ന്നുവന്ന മറഡോണ ലോകത്തെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളുടെയും ഹൃദയം കീഴടക്കിയ താരമായിരുന്നു.
മറഡോണ എന്ന ഒരേയൊരു ഇതിഹാസത്തിന്റെ ചിറകിലേറിയാണ് 1986ല്‍ അര്‍ജന്റീന ലോകകപ്പ് ഫുട്ബോള്‍ ജേതാക്കളായത്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകള്‍ ലോകപ്രശസ്തമാണ്. റഫറിയുടെ കണ്ണുവെട്ടിച്ച് കൈ കൊണ്ട് തട്ടിയിട്ട ആദ്യ ഗോള്‍ വിവാദവും അത്ഭുതവും സൃഷ്ടിച്ചുവെങ്കിലും ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടിക്കയറി നേടിയ രണ്ടാം ഗോള്‍ ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്നാണ് ലോകം വിശേഷിപ്പിച്ചത്. അര്‍ജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസില്‍ 1960 ഒക്ടോബര്‍ 30ന് ആണ് മറഡോണ ജനിച്ചത്. 1977 ഫെബ്രുവരി 27നു 16-ാം വയസ്സില്‍ ഹംഗറിക്കെതിരെയാണ് രാജ്യാന്തര ഫുട്ബോളില്‍ അരങ്ങേറി. 1978ല്‍ അര്‍ജന്റീന യൂത്ത് ലോകകപ്പ് ജേതാക്കളാകുമ്പോള്‍ മറഡോണയായിരുന്നു നായകന്. 1979ലും 80ലും സൗത്ത് അമേരിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ബഹുമതി കരസ്ഥമാക്കി.
1982ല്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മറഡോണ നാലു ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. നാലു ലോകകപ്പുകളിലായി 21 മത്സരങ്ങളില്‍നിന്ന് 8 ഗോളുകള്‍ നേടി. 1986 ലോകകപ്പില്‍ മികച്ച താരത്തിനുള്ള പുരസ്കാരവും മറഡോണ സ്വന്തമാക്കി. 1994ല്‍ രണ്ടു മത്സരങ്ങള്‍ കളിച്ചതിനു പിന്നാലെ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് പുറത്തായി. അര്‍ജന്റീനയുടെ ജഴ്സിയില്‍ 91 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 34 ഗോളുകള്‍ നേടുകയും ചെയ്തു. 2010 ലോകകപ്പില്‍ അര്‍ജന്റീനയുടെ മുഖ്യപരിശീലകനായ മറഡോണ ഒടുവില്‍ അര്‍ജന്റീനയിലെ ജിംനാസിയ ക്ലബ്ബിന്റെ പരിശീലകനായിരിക്കെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്.
Diego Maradona dies aged 60 after cardiac arrest