തിരുവനന്തപുരം: ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ നാല്പതുപേര്ക്ക് പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം പ്രവേശനം ഒരു ഡോസെങ്കിലും വാക്സിനെടുത്തവര്‍ക്ക് മാത്രമായിരിക്കുമെന്നും ഇക്കാര്യം ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബലിപെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ചയും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള പ്രദേശങ്ങളിലും കടകള്‍ തുറക്കാം. നേരത്തെ ഡി ഒഴികെയുള്ള കാറ്റഗറിയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ഞായറാഴ്ചയിലെ ലോക്ഡൗണും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തിങ്കളാഴ്ച ഡി കാറ്റഗറിയിലും കടകള്‍ തുറക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
ഈ ദിവസങ്ങളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.
വിവിധ മതനേതാക്കളുടെയും വ്യാപാരികളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ജൂലൈ 21ന് പെരുന്നാള്‍ വരെ എല്ലാകടകളും എല്ലാ ദിവസവും തുറക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. വ്യാപാരികളും മതസംഘടനകളുമൊക്കെ സമ്മര്‍ദ്ദം ശക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുകയായിരുന്നു.
ജുമുഅ, പെരുന്നാള്‍ നിസ്കാരങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ്, വിവിധ കലക്ടറേറ്റ്, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ സമസ്ത പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. മറ്റു സംഘടനാ നേതാക്കളും ആവശ്യങ്ങളുന്നയിച്ചിരുന്നു.