ന്യൂഡെല്‍ഹി: സെമി ഹൈസ്പീഡ് റെയില്‍വെ പ്രൊജക്ടിന്റെ അന്തിമ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടു. പദ്ധിക്കായി അന്താരാഷ്ട്ര ഏജന്‍സികള്‍ മുഖേന എടുക്കുന്ന ലോണുകളുടെ കടബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഇത് സ്റ്റേറ്റിന് ഏറ്റെടുക്കാനാകുമോ എന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
33,700 കോടി രൂപ കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പു മുഖാന്തിരം ജി.ഐ.സി.എ, എഡിബി, എഐ ഐ ബി, കെ.എഫ് ഡബ്ള്യൂ എന്നീ ഏജന്‍സികളില്‍ നിന്ന് ലോണായി കണ്ടെത്താനാണ് പ്രൊപ്പോസല്‍. പ്രോജക്ടിനെ കൂടുതല്‍ പ്രായോഗികമാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര റെയില്‍ മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കടബാധ്യത റെയില്‍വേയ്ക്ക് ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ ഇത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ നടക്കും.
63941 കോടി രൂപയുടെ പ്രോജക്ടാണ് സില്‍വര്‍ ലൈന്‍. ഇതില്‍ 2150 കോടി രൂപയാണ് കേന്ദ്ര വിഹിതം. 975 കോടി മതിപ്പുവിലയുള്ള 185 ഹെക്ടര്‍ ഭൂമിയും റെയില്‍വെയുടേതാണ്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. 13,362 കോടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി വരും. ഇത് ഹഡ്കോയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വഹിക്കും. ബാക്കിയുള്ള തുക റെയില്‍വെ, സംസ്ഥാന സര്‍ക്കാര്‍, പബ്ലിക് എന്നിങ്ങനെ ഇക്വിറ്റി വഴി കണ്ടെത്തും. പ്രോജക്ടിന് റെയില്‍വെ മന്ത്രാലയം പ്രാഥമിക അംഗീകാരം നല്കിയിട്ടുള്ളതും അന്തിമ അനുമതിക്കായി ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ റെയില്‍വെ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളതുമാണ്.
കേന്ദ്ര ധനമന്ത്രാലയം ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. യോഗത്തില്‍ രാജ്യസഭ എം.പി ജോണ്‍ ബ്രിട്ടാസ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്, കെ. റെയില്‍ മാനേജിംഗ് ഡയറക്ടര്‍ കെ. അജിത് കുമാര്‍, സ്പെഷ്യല്‍ ഓഫീസര്‍ വിജയകുമാര്‍, കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.