കൊച്ചി: വാക്സിന് വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും കേരള ഹൈക്കോടതി. ഈ അലംഭാവം തുടര്‍ന്നാല്‍ രാജ്യത്തെ എല്ലാവര്ക്കും വാക്സിന് ലഭിക്കാന്‍ പത്ത് മാസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹരജികളിലെ ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ നിരീക്ഷണം.
ജൂലൈ മാസത്തോടെ 13.2 കോടി ഡോസ് വാക്സീന് ഉത്പാദനമാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. ഇതാണ് സ്ഥിതിയെങ്കില്‍ 132 കോടി ജനങ്ങള്‍ക്ക് വാക്സിന് എത്താന്‍ 10 മാസമെങ്കിലും വേണ്ടിവരുമെന്ന് കോടതി പറഞ്ഞു.
രാജ്യത്തെ മുഴുവനാളുകള്‍ക്കും സൗജന്യമായി വാക്സീന് നല്‍കുക, പൊതു വിപണിയില്‍ വില ഏകീകരിക്കുക, ലഭ്യത കൂട്ടാന്‍ നിര്‍മാണം ലാബുകളെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച പൊതു താത്പര്യ ഹരജികളാണ് കോടതി പരിഗണിച്ചത്. ഉത്പാദിപ്പിക്കുന്ന വാക്സിന് അമ്പത് ശതമാനം പൊതുവിപണിയില്‍ എത്തിച്ചാല്‍ വാക്സിന് ലഭിച്ചവരും അല്ലാത്തവരും തമ്മിലുള്ള അന്തരം വര്‍ധിക്കുമെന്നും കോടതി പറഞ്ഞു.
വാക്സിന് പദ്ധതിക്കായി റിസര്‍വ് ബേങ്ക് 54,000 കോടി മാറ്റിവച്ചിട്ടുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ചത് 45,000 കോടിയാണ്. മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ വാക്സിന് നല്‍കുന്നതിന് 34,200 കോടി മതിയാകുമെന്നും മാധ്യമ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. ഈ നിരീക്ഷണങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.