മംഗളൂരു: മരിച്ച കോവിഡ് രോഗിയുടെ എ.ടി.എം കാർഡ് തട്ടിയെടുത്ത് 3.77 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ കേസ്. കോവിഡ് ബാധിച്ച് മരിച്ച വിവിയൻ സെക്യൂറ എന്നയാളുടെ ഭാര്യ റോവേന സെക്യോറ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കങ്കനാടി പോലീസ് കേസെടുത്തത്. കോവിഡ് ബാധിച്ച് വിവിയൻ സെക്യൂറയെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ഫൈസർ എന്നയാൾ വിവിയനെ സഹായിക്കാനായി ഉണ്ടായിരുന്നു. മെയ് 18 ന് വിവിയൻ സെക്യൂറ മരണപ്പെട്ടതിന് ശേഷം ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഇതേതുടർന്ന് റോവേന സെക്യൂറ പരാതി നൽകുകയായിരുന്നു.