തിരുവനന്തപുരം: തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ചയാളുടെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് മന്ത്രിസഭായോഗ തീരുമാനം. തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാനാണ് തീരുമാനം.
വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.
1970 ഫെബ്രുവരി 18 നാണ് വയനാട്ടിലെ തിരുനെല്ലിയില്‍ വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട് 51 കൊല്ലത്തിനിപ്പുറമാണ് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാന്‍ വഴിയൊരുങ്ങുന്നത്. അന്ന് ഡിവൈഎസ്പിയായിരുന്ന ലക്ഷ്മണയുടെ നിര്‍ദേശപ്രകാരമാണ് താന്‍ വര്‍ഗീസിനെ വെടിവെച്ചു കൊന്നതെന്ന് കോണ്‍സ്റ്റബിള്‍ പി രാമചന്ദ്രന് നായര്‍ വെളിപ്പെടുത്തിയിരുന്നു. 1998 ലാണ് കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തല്‍ ഉണ്ടായത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഐ ജി ലക്ഷ്മണയെ സിബിഐ കോടതി ശിക്ഷിച്ചിരുന്നു.
നിരുനെല്ലിയിലെ ആദിവാസികള്‍ക്കെതിരായ ചൂഷണം ചോദ്യം ചെയ്തു കൊണ്ടാണ് വര്‍ഗീസ് നക്സല്‍ പ്രസ്ഥാനത്തില്‍ വളര്‍ന്നു വന്നത്. 1960 കളില്‍ വയനാട്ടിലെ പല ഭൂപ്രഭുക്കന്മാരുടേയും കൊലപാതകത്തിന് പിന്നില്‍ വര്‍ഗീസ് അടങ്ങിയ നക്സല്‍ സംഘമാണെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.
1970 ഫെബ്രുവരി 17 നാണ് ഒളിവില്‍ കഴിയുകയായിരുന്ന വര്‍ഗീസിനെ പൊലീസ് പിടികൂടുന്നത്. ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം തിരുനെല്ലി പൊലീസ് സ്റ്റേഷനടുത്തുള്ള കൂമ്പാരക്കുനിയില്‍ നിന്നും കണ്ടെത്തി. മൃതദേഹം സെമിത്തേരിയില്‍ അടക്കാന്‍ പള്ളികമ്മിറ്റി വിസമ്മതിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ടയ്ക്ക് അടുത്ത് ഒഴുക്കന്‍ മൂലയിലെ കുടുംബ ഭൂമിയിലായിരുന്നു വര്‍ഗീസിനെ അടക്കിയത്.