കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിക്കാന്‍ ഇന്ന് രണ്ടു മണിക്ക് പ്രത്യേക സിറ്റിങ് ചേരും. അസാധാരണ നടപടിയാണ് ഹൈക്കോടതിയുടേത്. ബി.ജെ.പിക്കായി മുതിര്‍ന്ന അഭിഭാഷകരായ രാംകുമാറും ശ്രീകുമാറും ഹാജരാകും. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. സി.പി.എം. സമ്മര്‍ദം കാരണമാണ് പത്രികകള്‍ തള്ളിയതെന്നും നിയമപരമായി നേരിടുമെന്നും ബി.ജെ.പി ഇന്നലെ പ്രതികരിച്ചിരുന്നു.
തലശ്ശേരിയില്‍ ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്് എന്‍.ഹരിദാസിന്റെയും ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ടും ബി.ജെ.പി. സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അംഗവുമായ നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ബി.ജെ.പി സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ.യുടെ സ്ഥാനാര്‍ത്ഥി ആര്.എം. ധനലക്ഷ്മിയുടെയും പത്രികകളാണ് ഇന്നലെ സൂക്ഷ്മ പരിശോധനക്ക് ശേഷം തള്ളിയത്.
നാളെയാണ് നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി. പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക വരണാധികാരി പുറത്തിറക്കും. പിന്നീട് തിരഞ്ഞെടുപ്പ് ഹരജിയിലൂടെ മാത്രമേ നിയമപോരാട്ടം നടത്താന്‍ സാധിക്കൂ. അതുകൊണ്ട് അവധി ദിനമാണെങ്കിലും ഇന്ന് തന്നെ പ്രത്യേക ബെഞ്ച് ചേര്‍ന്ന് ഹര്‍ജി അടിയന്തിര സ്വഭാവത്തില്‍ പരിഗണിക്കണമെന്ന് ബി.ജെ.പി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
സീല്‍ അടക്കമുള്ള കാര്യങ്ങള്‍ പത്രികയില്‍ ഉണ്ടായിരുന്നുവെന്നും ചിഹ്നം അനുവദിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് ദേശീയ-സംസ്ഥാന പ്രസിഡണ്ടുമാരുടെ ഒപ്പുള്ള ഫോമുകള്‍ക്ക് പ്രാധാന്യമുള്ളതെന്നും അതുകൊണ്ട് സാങ്കേതികമായ പിശകിന്റെ പേരില്‍ പത്രികകള്‍ തള്ളിയത് നിയമപരമായി ശരിയല്ലെന്നും ബി.ജെ.പി. വാദിക്കുന്നു. അതേസമയം വരണാധികാരി ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ എതിര്‍പ്പുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന ഒരു വിധി സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്.