വ്യാപാരിയെ കാണാനില്ലെന്ന് പരാതി; രണ്ട് ഫോണുകളും ഉപേക്ഷിച്ച നിലയില്‍

പെര്‍ളയിലെ മഹാലിംഗ് പാട്ടാളിയുടെ മകന്‍ വിവേകാനന്ദയെയാണ് മെയ് 13 ന് രാവിലെ ആറുമണിമുതല്‍ കാണാതായത്.

ബദിയടുക്ക: പതിവുപോലെ കട തുറക്കാന്‍ വീട്ടില്‍ നിന്നും പോയ വ്യാപാരിയെ കാണാനില്ലെന്ന് പരാതി. പെര്‍ളയിലെ മഹാലിംഗ് പാട്ടാളിയുടെ മകന്‍ വിവേകാനന്ദ(45)യെയാണ് മെയ് 13 ന് രാവിലെ ആറുമണിമുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് ഭാര്യ സുനിത നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പെര്‍ള കെ.കെ റോഡിലെ ഐശ്വര്യ സ്റ്റോര്‍ ഉടമയായ വിവേകാനന്ദ ദിവസവും രാവിലെ 6.30നാണ് കട തുറക്കാന്‍ വീട്ടില്‍ നിന്നും ഇറങ്ങാറുള്ളത്. 13 ന് രാവിലെ ആറുമണിക്കാണ് വിവേകാനന്ദ വീട്ടില്‍ നിന്നും പോയത്. രാവിലെ 10 മണിക്ക് വിവേകാനന്ദ വീട്ടിലേക്ക് ചായ കുടിക്കാന്‍ വരാറുണ്ട്. 13ന് വന്നില്ല. വൈകുന്നേരം വിവേകാനന്ദയുടെ സുഹൃത്ത് സുനിതയെ ഫോണില്‍ വിളിച്ച് കട തുറന്നിട്ടില്ലെന്ന് അറിയിച്ചു.

ഒരു ഫോണ്‍ വീട്ടിലും മറ്റൊരു ഫോണ്‍ കടയിലും ഉപേക്ഷിച്ചാണ് വിവേകാനന്ദ പോയത്. പിന്നീട് വിവേകാനന്ദ ഏതോ നമ്പറില്‍ സുനിതയെ വിളിച്ച് ഗോവയിലെ ബന്ധുവീട്ടിലേക്ക് പോയതായി പറഞ്ഞു. ബന്ധുവീട്ടില്‍ സുനിത വിളിച്ചപ്പോള്‍ വിവേകാനന്ദ അവിടെ ചെന്നിട്ടില്ലെന്നാണ് അറിഞ്ഞത്. ഇതോടെ വെള്ളിയാഴ്ച സുനിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it