ബസില്‍ കടത്തിയ 10 കിലോ വെള്ളി പെര്‍ളയില്‍ പിടികൂടി; കര്‍ണ്ണാടക സ്വദേശി കസ്റ്റഡിയില്‍

ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായി പ്രിവിന്റീവ് ഓഫിസര്‍ എ.ബി. അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള കെമു യൂണിറ്റിലെ സംഘം നടത്തിയ പരിശോധനയിലാണ് വെള്ളിയാഭരണങ്ങള്‍ പിടികൂടിയത്.

പെര്‍ള: പെര്‍ള ചെക്ക് പോസ്റ്റിനടുത്ത് ബസില്‍ കടത്തിക്കൊണ്ടുവന്ന 10 കിലോ വെള്ളിയുമായി കര്‍ണ്ണാടക സ്വദേശി കസ്റ്റഡിയില്‍. വെള്ളിയാഴ്ച വൈകിട്ട് ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായി പ്രിവിന്റീവ് ഓഫിസര്‍ എ.ബി. അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള കെമു യൂണിറ്റിലെ സംഘം നടത്തിയ പരിശോധനയിലാണ് വെള്ളിയാഭരണങ്ങള്‍ പിടികൂടിയത്. രേഖയില്ലാത്ത വെള്ളിയാഭരണങ്ങള്‍ കടത്തി കൊണ്ടുവന്ന കുറ്റത്തിന് കര്‍ണ്ണാടക സ്വദേശി ആര്‍ സതീഷിനെ(45) ആണ് കസ്റ്റഡിയിലെടുത്തത്.


പിന്നീട് വെള്ളിയാഭരണങ്ങള്‍ തുടര്‍നടപടിക്കായി ജി.എസ്.ടി വകുപ്പിന് കൈമാറി. അസിസ്റ്റന്റ് എക് സൈസ് കമ്മിഷണറുടെ കീഴിലുള്ള കെമു യൂണിറ്റ് മൂന്ന് മാസത്തിനിടെ പിടികൂടിയത് ലക്ഷക്കണക്കിന് രൂപയുടെ വെള്ളി, സ്വര്‍ണ്ണാഭരണങ്ങളും മയക്കുമരുന്നുമാണ്. മയക്കുമരുന്നിനും മറ്റുമെതിരെ ശക്തമായ നടപടിയാണ് കെമു യൂണിറ്റ് സ്വീകരിച്ചുവരുന്നത്.

അടുത്തിടെ അര്‍ദ്ധരാത്രിയില്‍ ആദൂര്‍ ചെക്ക് പോസ്റ്റ് വഴി വന്ന കാറിന് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിനെ എക് സൈസ് കെമു യൂണിറ്റിലെ കെ.ബി. അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം കിലോമീറ്ററോളം പിന്തുടര്‍ന്നിരുന്നു.

ഒടുവില്‍ ദേലമ്പാടി ബെളിഗെ വളവില്‍ എത്തിയപ്പോള്‍ കോണ്‍ക്രീറ്റ് ഭിത്തിയിലിടിച്ച് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് രണ്ട് പേര്‍ രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് കാറില്‍ നടത്തിയ പരിശോധനയില്‍ 140.6ഗ്രാം സ്വര്‍ണ്ണാഭരണങ്ങളു 339.2 ഗ്രാം വെള്ളിയാഭരണങ്ങളും ഒരു ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ചുറ്റിക, ചങ്ങല, മുട്ടി തുടങ്ങിയ ആയുധങ്ങളും പിടികൂടി. കേസ് പിന്നീട് തുടര്‍ നടപടിക്കായി ആദൂര്‍ പൊലീസിന് കൈമാറിയിരുന്നു.

ഒരാഴ്ച മുമ്പ് മഞ്ചേശ്വരത്ത് വീട്ടില്‍ സൂക്ഷിച്ച 13.9 ഗ്രാം മെത്താംഫിറ്റമിന്‍ മയക്കുമരുന്ന് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്ത കാസര്‍കോട് എക് സൈസ് സംഘത്തെ സഹായിക്കാന്‍ കെമു യൂണിറ്റിലെ സംഘങ്ങളുണ്ടായിരുന്നു. പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, രാജേഷ്, എ. ബി.ജിജിന്‍, കെ.സാബു, സിവില്‍ എക് സൈസ് ഓഫീസര്‍ സുബിന്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നു വരുന്നത്.

Related Articles
Next Story
Share it