മൈസൂരു: മാനസികവെല്ലുവിളി നേരിടുന്ന മുപ്പതുകാരിയായ ബംഗാളി യുവതി മൈസൂരു ദേവരാജ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഒരുമാസത്തിലേറെയായി ക്രൂരമായ ബലാത്സംഗത്തിനിരയായി. സംഭവം ആസ്പത്രി അധികൃതര്‍ രഹസ്യമാക്കി വെക്കുകയും യുവതി ചികിത്സയില്‍ കഴിയുന്ന വാതില്‍ പുറത്തുനിന്ന് പൂട്ടിയിടുകയും ചെയ്തു. യുവതിക്ക് ജനലിലൂടെ ഭക്ഷണവും വെള്ളവും നല്‍കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി വാര്‍ഡിന്റെ ജനല്‍ തകര്‍ത്ത് അകത്തുകടന്ന ആള് യുവതിയെ വീണ്ടും ബലാത്സംഗത്തിനിരയാക്കി. ഇതോടെ ആസ്പത്രി അധികൃതര്‍ ദേവരാജ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മാനസികവെല്ലുവിളി നേരിടുന്ന യുവതി ഒരുമാസത്തിലേറെയായി നിരവധി തവണ ബലാത്സംഗത്തിനിരയായിട്ടും ആസ്പത്രി അധികൃതര്‍ ഇക്കാര്യം മറച്ചുവെക്കുകയായിരുന്നുവെന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്നും പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ ആരോപിച്ചു. നേരത്തെ പരാതി നല്കിയിരുന്നെങ്കില് വാര്‍ഡിന്റെ ജനല്‍ഗ്ലാസ് തകര്‍ത്ത് അകത്തുകടന്ന് യുവതിയെ വീണ്ടും പീഡനത്തിനിരയാക്കുന്ന സംഭവം ഉണ്ടാകില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. യുവതി നിരന്തരം പീഡിപ്പിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം ആസ്പത്രി അധികൃതര്‍ക്കും ആരോഗ്യവകുപ്പിനും സര്‍ക്കാരിനുമാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആസ്പത്രിയില്‍ നടന്ന ഞൈട്ടിക്കുന്ന പീഡനവിവരം പുറത്തുവന്നതോടെ എംഎല്‍എ നാഗേന്ദ്ര ആസ്പത്രി സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. മൈസൂര്‍ മെഡിക്കല്‍ കോളേജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ ഡോ. സി.പി. നഞ്ചരാജും ആസ്പത്രിയിലെത്തി സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീകളുടെ സുരക്ഷ ഉരപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ആസ്പത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.