കൊച്ചി: വധശ്രമ ഗൂഢാലോചന കേസിലെ നിര്‍ണായക തെളിവായ നടന് ദിലീപിന്റെ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുടേയും ഫോണുകളും കോടതിയില്‍ ഹാജരാക്കി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഫോണുകള്‍ ആലുവയിലെ കോടതിയിലെത്തിച്ചത്.
ദിലീപിന്റെ അടക്കം കേസിലെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്ക് വേണമെന്നായിരുന്നു പ്രോസിക്യൂഷന് വാദം. എന്നാല്‍ പ്രതികളുടെ അഭിഭാഷകര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇതോടെ ക്രൈംബ്രാഞ്ചിന്റെയും പ്രതികളുടെയും സമ്മതത്തോടെ ഫോണ്‍ മജിസ്ട്രേട്ട് കോടതിക്ക് കൈമാറുകയായിരുന്നു. ഫോണ്‍ പരിശോധനയ്ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടന്‍ കോടതിയെ സമീപിക്കും.
ക്രൈംബ്രാഞ്ച് പട്ടികയിലുള്ള 6 ഫോണുകളാണ് ദിലീപും മറ്റു പ്രതികളും ഹാജരാക്കിയത്. എന്നാല്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ഫോണുകള്‍ നേരത്തെ കോടതിയില്‍ ഹാജരായിരുന്നില്ല. ഈ ഫോണ്‍ ദിലീപ് ബോധപൂര്‍വം ഹാജരാക്കാതെ ഇരിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഗൂഢാലോചന നടക്കുന്ന സമയത്ത് ദിലീപ് ഉപയോഗിച്ച ഫോണ്‍ ആണ് ഹാജരാക്കാത്തതെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ഫോണ്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ദിലീപ് പറയുന്നത്. ഒളിപ്പിച്ച ഈ ഫോണില്‍ നിന്നും ദിലീപ് 2000 കോളുകള്‍ വിളിച്ചതിന്റെ വിവരങ്ങളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഫോണുകള്‍ ഹാജരാകാത്തത് ദിലീപിന്റെ നിബന്ധനകള്‍ക്ക് ലംഘനമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു പ്രതിക്കും കിട്ടാത്ത ആനുകൂല്യം ദിലീപിന് കിട്ടുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. മറ്റു പ്രതികള്‍ ഇത് ചൂണ്ടികാണിച്ച് കോടതിയെ സമീപിക്കാനുള്ള സാധ്യതയും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ആരോപണം തെറ്റെന്നായിരുന്നു ദിലീപിന്റെ വാദം. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന് ആവശ്യം. ദിലീപിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.