ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ 35.8 ശതമാനം ഓഹരി കേന്ദ്രം ഏറ്റെടുക്കുന്നു. കമ്പനികള്‍ നല്‍കേണ്ടിയിരുന്ന സ്പെക്ട്രം കുടിശ്ശികക്ക് പകരമായാണ് മൂന്നിലൊന്ന് ഓഹരി കേന്ദ്രത്തിന് നല്‍കുന്നത്. കോടികളുടെ കടബാധ്യതയാണ് രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനുള്ളത്. ഈ പണം നല്കാന് കഴിയാതായതോടെയാണ് ഓഹരി കേന്ദ്രത്തിന് വില്ക്കാന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.
ഏകദേശം 58,254 കോടിയാണ് വോഡഫോണ്‍ ഐഡിയ കേന്ദ്രത്തിന് നല്‍കേണ്ടിയിരുന്നത്. ഇതില്‍ ആകെ 7854 കോടി രൂപ മാത്രമാണ് ഇതുവരെ നല്‍കിയത്. കുടിശ്ശികയുടെ സമയം തെറ്റിയതിനാല്‍ പലിശയിനത്തില്‍ 16,000 കോടി വേറെയും കൊടുക്കണം. സ്പെക്ട്രം ലേല തവണകളും എജിആര്‍ കുടിശ്ശികയുമായി ബന്ധപ്പെട്ട മുഴുവന്‍ പലിശയും ഇക്വിറ്റിയിലേക്ക് മാറ്റാന്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം തീരുമാനിച്ചു.
കേന്ദ്രത്തിന് 35.8 ശതമാനം ഓഹരി കിട്ടുന്നതോടെ ഷെയര്‍ഹോള്‍ഡറായ വോഡഫോണിന് 28.5 ശതമാനവും ആദിത്യബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനവും ഓഹരി പങ്കാളിത്തം ലഭിക്കും. വന്‍ കടബാധ്യതയിലാണ് വോഡഫോണ്‍ ഐഡിയ കമ്പനി മുന്നോട്ട് പോകുന്നത്. നിരക്കുകള്‍ വര്‍ധിച്ചിട്ടും പിടിച്ചുനില്ക്കാന് സാധിക്കാത്ത നിലയിലാണ് കമ്പനി. വിയുടെ ഭൂരിഭാഗം ഓഹരികളും കേന്ദ്രത്തിന് ലഭിക്കുന്നതോടെ പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്ലിനോട് ലയിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നേരത്തെ തന്നെ വിയും ബി.എസ്.എന്‍.എല്ലും ലയന ചരര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.