തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ആരോപണം നേരിടുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ തല്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു.
പ്രതിപക്ഷത്തുനിന്ന് എം. ഉമ്മറാണ് നോട്ടീസ് നല്‍കിയത്. പ്രമേയം ചര്‍ച്ചയ്ക്കെടുത്തതോടെ ചട്ടമനുസരിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്പീക്കറുടെ കസേരയില്‍ നിന്ന് ഇറങ്ങി അംഗങ്ങള്ക്കൊപ്പമിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയാണ് സഭ നിയന്ത്രിക്കുന്നത്. ബി.ജെ.പി. അംഗം ഒ. രാജഗോപാലടക്കം 20പേര് സ്പീക്കര്‍ക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ചു. ഇതിനിടെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമേയം അനുവദിക്കരുതെന്ന് തടസവാദം ഉന്നയിച്ച് എ സ്.ശര്‍മ രംഗത്തെത്തി. വസ്തുതകളുടെ പിന്‍ബലമില്ലാതെ രാഷ്ട്രീയ താല്പര്യങ്ങള്ക്കുവേണ്ടി കൊണ്ടുവന്ന പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കര്‍മാരായിരുന്ന വക്കം പുരുഷോത്തമന്, എ.സി. ജോസ് എന്നിവര്‍ നേരത്തെ ഇത്തരം പ്രമേയങ്ങളെ നേരിട്ടിരുന്നുവെങ്കിലും അതെല്ലാം രാഷ്ട്രീയ കാര്യങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ ഡോളര്‍, സ്വര്‍ണക്കടത്ത് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സ്പീക്കര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. സ്വപ്നയുമായി കുടുംബപരമായി ബന്ധമുണ്ടെന്ന് നേരത്തെ സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉമ്മര്‍ പറഞ്ഞു. സഭയുടെ അന്തസ് നിലനിര്‍ത്താന്‍ സ്പീക്കര്ക്കായില്ലെന്ന് പ്രമേയം അവതരിപ്പിച്ച എം. ഉമ്മര്‍ എം.എല്‍.എ. പറഞ്ഞു.
തന്നെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നത് ശരിയല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞെങ്കിലും സ്വീകരിച്ചില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതികളിലൊരാളുടെ വര്‍ക്ഷോപ്പ് ഉദ്ഘാടനത്തില്‍ സ്പീക്കര്‍ പങ്കെടുത്തു. സ്പീക്കറുടെ പഴ്സണല്‍ സ്റ്റാഫിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി-ഉമ്മര്‍ പറഞ്ഞു. അതിനിടെ മന്ത്രി ജി. സുധാകരനും എം. ഉമ്മറും തമ്മില്‍ വാഗ്വാദവുമുണ്ടായി.
പ്രതിപക്ഷ പ്രമേയത്തില്‍ തനിക്ക് ആശങ്കകള്‍ ഒന്നുമില്ലെന്നും ജനാധിപത്യത്തില്‍ ചര്‍ച്ചകള്‍ നടക്കുക എന്നതാണ് അഭികാമ്യമെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പറഞ്ഞു.
സഭയില്‍ പറയാനുള്ള കാര്യങ്ങള്‍ വിശദീകരിക്കും. പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതാണ്. സ്പീക്കര്‍ക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗം ഇല്ലാത്തതിനാല്‍ സ്വപ്നയെ കുറിച്ച് അറിയാന്‍ കഴിഞ്ഞില്ല.
അതുകൊണ്ട് സൗഹൃദപരമായാണ് പെരുമാറിയത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല-സ്പീക്കര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ വീണ്ടും മത്സരിക്കുമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.