കാഞ്ഞങ്ങാട്: നഗരത്തിനടുത്ത് ആവിക്കരയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ ദമ്പതികളടക്കം മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ ശേഷം വാച്ച് വര്‍ക്സ് ഉടമ ജീവനൊടുക്കിയതാണെന്നാണ് നിഗമനം. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപത്ത് വാച്ച് വര്‍ക്സ് കട നടത്തുന്ന സൂര്യപ്രകാശ് (56), ഭാര്യ ഗീത (48) സൂര്യപ്രകാശന്റെ അമ്മയും ഹൊസ്ദുര്‍ഗ് യു.ബി.എം.സി സ്കൂളിലെ റിട്ട. അധ്യാപികയും കിടപ്പു രോഗിയുമായ ലീല (90) എന്നിവരെയാണ് ഇന്ന് രാവിലെ ആറു മണിയോടെ മരിച്ച നിലയില്‍ കണ്ടത്. ഗീതയുടെയും ലീലയുടെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലും സൂര്യപ്രകാശിന്റെ മൃതദേഹം അടുക്കളയില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടത്. അമ്മയ്ക്കും ഭാര്യക്കും വിഷം നല്‍കിയതാണെന്നും കഴുത്തില്‍ കേബിള്‍ കുരുക്കിയതാണെന്നും സംശയിക്കുന്നുണ്ട്. തുടര്‍ന്ന് അടുക്കളയില്‍ ചെന്ന് സൂര്യപ്രകാശ് തൂങ്ങിമരിച്ചതാതാമെന്നാണ് പൊലീസ് കരുതുന്നത്. ഗീതയുടെയും ലീലയുടെയും ശരീരത്തില്‍ പരിക്കുകള്‍ ഒന്നും കാണാനില്ല. കടുത്തസാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സൂര്യപ്രകാശ് കടുംകൈ ചെയ്തെന്നാണ് സംശയം. ഡി. വൈ.എസ്.പി എം. പി വിനോദ്, ഇന്‍സ്പെക്ടര്‍ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.ഫോറന്‍സിക്ക് വിഭാഗവും പരിശോധനക്കെത്തി. അതേസമയം കൂടുതല്‍ സംശയങ്ങളൊന്നും ഇല്ലാത്തതിനാല്‍ വിദഗ്ധ പോസ്റ്റ്മോര്‍ട്ടം ആവശ്യമില്ലെന്നാണ് സൂചന.
‘അമ്മയും മുത്തശ്ശിയും പോയി; ഞാനും പോകുന്നു’
ഇന്ന് പുലര്‍ച്ചെ 5 മണിയോടെ സൂര്യപ്രകാശ് എറണാകുളത്തുള്ള മകന് അജയിനെ ഫോണില്‍ വിളിച്ച് അമ്മയും മുത്തശ്ശിയും പോയി എന്നും ഞാനും പോവുകയാണ് എന്ന് പറഞ്ഞ് ഫോണ്‍ വെച്ചിരുന്നു. അധികമൊന്നും സംസാരിച്ചില്ല, അസമയത്ത് മൊബൈല്‍ തുടരെ ബെല്ലടിക്കുന്നത് കേട്ട് എടുത്തപ്പോഴാണ് മറുതലക്കല്‍ നിന്ന് അച്ഛന്റെ ഞെട്ടിക്കുന്ന വര്‍ത്തമാനം കേട്ടത്. അജയ് തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ല. പരിഭ്രാന്തിയിലായ അജയ് പ്രകാശ് വിവരം അടുത്ത സുഹൃത്ത് രാജേഷിനെയും സഹോദരി ഭര്‍ത്താവ് ഷാലുവിനെയും വിളിച്ചറിയിക്കുകയായിരുന്നു. ഇരുവരും വീട്ടിലേക്ക് എത്തിയപ്പോള്‍ വാതില്‍ പുറത്തുനിന്ന് താഴിട്ട് വെച്ച് അടച്ച നിലയില്‍ കണ്ടു. താഴ് പൂട്ടാത്തതിനാല്‍ ഇരുവരും അകത്ത് കയറിയപ്പോഴാണ് ലീലയെയും ഗീതയെയും ഓരോ മുറികളില്‍ മരിച്ച നിലയിലും സൂര്യപ്രകാശനെ അടുക്കളയില്‍ തൂങ്ങിയ നിലയിലും കണ്ടു. തുടര്‍ന്ന് മകന് കാഞ്ഞങ്ങാട്ടുള്ള സുഹൃത്തിനെയും ഭാര്യ സഹോദരനെയും വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സുഹൃത്ത് ഉടന്‍ സ്ഥലത്തെത്തിയപ്പോഴേക്കും മൂന്നു പേരെയും മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിന്നീട് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അജയിനെ വിളിച്ചറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സൂര്യപ്രകാശ് കൃത്യം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. അമ്മയെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം മകനെ വിളിച്ചറിയിച്ച് സൂര്യപ്രകാശ് ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് നിഗമനം.
കത്ത് കിട്ടി; കാരണം
സാമ്പത്തിക പ്രതിസന്ധി
ഒരു വീട്ടിലെ മൂന്നുപേരുടെ മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. വിവരം അറിഞ്ഞത് മുതല്‍ നിരവധി പേര് സൂര്യപ്രകാശിന്റെ വീട്ടില്‍ ഓടിയെത്തി. ഉന്നത പൊലീസ് സംഘവും സ്ഥലത്തെത്തി. വര്‍ഷങ്ങളായി ബസ് സ്റ്റാന്റിന് തെക്കുഭാഗത്ത് സയന്റിഫിക് എന്ന പേരില്‍ വാച്ച് കട നടത്തി വരികയായിരുന്നു സൂര്യപ്രകാശ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സൂര്യപ്രകാശിനെ കാണാതായിരുന്നു. സാമ്പത്തിക പ്രതിസന്ധി തന്നെയായിരിക്കാം കൃത്യത്തിന് കാരണമെന്നാണ് നാട്ടുകാര്‍ കരുതുന്നത്. അതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് സൂചിപ്പിക്കുന്ന കത്ത് വീട്ടില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അജയ് വീട്ടിലെത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയുകയുള്ളൂ. അജയിയെ കൂടാതെ രണ്ട് മക്കള്‍ കൂടിയുണ്ട്. ഐശ്വര്യയും ആര്യയും. വിമുക്ത ഭടന് പരേതനായ കുഞ്ഞപ്പന് നായരുടെ മകനാണ് സൂര്യപ്രകാശ്. സഹോദരന്: സൂര്യ നാരായണന്. ആവിക്കരയിലെ കുഞ്ഞാച്ചയുടെയും പരേതനായ കൃഷ്ണന്റെയും മകളാണ് ഗീത. സഹോദരങ്ങള്‍: വിജയന്, ഗണേഷന്.