തിരുവനന്തപുരം: കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കില്‍ ഔട്ട്ലറ്റുകള് അടച്ചിടേണ്ടി വരുമെന്ന് സപ്ലൈകോ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. വിലവര്‍ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരാനിരിക്കെയാണ് സപ്ലൈകോ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. വിപണിയില്‍ വില മാറുന്നതിന് അനുസരിച്ച് സബ്സിഡി നിരക്ക് ഇടയ്ക്കിടെ പുന:പരിശോധിക്കും വിധമാണ് പുന:സംഘടനയെന്നാണ് വിവരം.
2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി വിപണിയില്‍ ഇടപെട്ട വകയില്‍ 1600 കോടിയോളം കുടിശ്ശികയാണ് സപ്ലൈകോക്കുളളത്. 800 കോടിയിലധികം കുടിശ്ശികയായതോടെ സ്ഥിരം കരാറുകാര്‍ ആരും ടെണ്ടറില്‍ പോലും പങ്കെടുക്കുന്നില്ല. ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ട സപ്ലൈകോ ഇനി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ്. പണമില്ലാ പ്രതിസന്ധിയുടെ ആഴം പറഞ്ഞതിന് അപ്പുറം അടിയന്തരമായി 500 കോടിയെങ്കിലും അനുവദിച്ചേ തീരൂവെന്ന് മുഖ്യമന്ത്രിയെ വകുപ്പുമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ അവശ്യസാധനങ്ങളുടെ വിലവര്‍ധന പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. യു.ഡി.എഫ് കാലത്തുണ്ടായിരുന്ന പരമാവധി 25 ശതമാനം സബ്സിഡിയില്‍ കുറയാത്ത വിലക്രമീകരണമാണ് പരിഗണിക്കുന്നതെന്നെന്നാണ് സൂചന. നിലവിലിത് 50 ശതമാനത്തോളമാണ്. മാത്രമല്ല വിപണിയിലെ വില വ്യത്യാസത്തിന് അനുസരിച്ച് അതാത് സമയത്ത് സബ്സിഡി പുന:ക്രമീകരിക്കാനും ശുപാര്‍ശയുണ്ട്. കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തുന്നതും ഔട്ട്ലറ്റുകളെ ജനപ്രിയമാക്കാനും ഉള്ള നിര്‍ദ്ദേശങ്ങളിലും സര്‍ക്കാര്‍ നിലപാടായിരിക്കും അന്തിമം.