കൊച്ചി: ആ ചിരി വസന്തം മാഞ്ഞു. സംവിധായകന് സിദ്ദീഖ് ഇനി ഓര്‍മ്മകളുടെ അമരത്ത്. ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും. ഇന്ന് രാവിലെ 9 മുതല്‍ 12 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോയി. വൈകിട്ട് 6 മണിക്കാണ് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കുക.
ചിരിയുടെ മാലപ്പടക്കം തീര്‍ക്കുകയും ഒപ്പം കണ്ണീരും സങ്കടവും പകരുകയും ചെയ്ത പ്രിയപ്പെട്ട സംവിധായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് നിരവധിപേരാണ് എത്തിയത്. രണ്ടുടലുകളാണെങ്കിലും ഒരേ മനസായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കുകയും സിദ്ദീഖിന്റെ നേര്‍പകുതിയായി പ്രവര്‍ത്തിക്കുകയും ചെയ്ത സംവിധായകന് ലാലിന് പ്രിയ സുഹൃത്തിന്റെ ചലനമറ്റ ശരീരം കണ്ട് നില്ക്കാന് കഴിഞ്ഞില്ല.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലാല്‍ സിദ്ദീഖിന്റെ മൃതദേഹം നോക്കി നിന്നത്. അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ നന്നേ പാടുപ്പെട്ടു. മൃതദേഹത്തിനരികില്‍ നിന്ന് മാറാതെ ലാല്‍ നില്ക്കുന്ന കാഴ്ച ഏവരുടെയും ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നതായി. ജയറാം, വിനീത് തുടങ്ങിയവരും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
മലയാള സിനിമയില്‍ ചിരിയുടെ പുതുവഴി തുറക്കുകയും തമിഴിലും ഹിന്ദിയിലും വരെ ഹിറ്റ്മേക്കര് ആകുകയും ചെയ്ത സംവിധായകന് സിദ്ദീഖിന്റെ വേര്‍പാട് ഇന്നലെ രാത്രിയായിരുന്നു. രാത്രി 9.10ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗം മൂര്‍ഛിച്ച് മൂന്നാഴ്ചയിലേറെയായി ഐ.സിയുവിലായിരുന്നു. തിങ്കളാഴ്ചയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് നില അതീവ ഗുരുതരമായി. പിന്നീട് ഉപകരണ സഹായത്താലായിരുന്നു ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം.
ഭാര്യ: ഷാജിദ. മക്കള്‍: സുമയ്യ, സാറ, സുക്കൂന്‍. മരുമക്കള്‍: നബീല്‍, ഷെഫ്സിന്‍. പരേതരായ കെ.എം. ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനാണ്.