മംഗളൂരു: പതിനാറുകാരിയുടെ വ്യാജപരാതിയില്‍ പിതാവ് അടക്കം രണ്ടുപേരെ പോക്സോ കേസില്‍ പ്രതികളാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോടതി അഞ്ചുലക്ഷം രൂപ പിഴ വിധിച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ എ.സി ലോകേഷ്, മംഗളൂരു വനിതാപൊലീസ് സ്റ്റേഷന് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് മംഗളൂരു അഡി. ജില്ലാ സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് കോടതി (രണ്ട്) ജഡ്ജ് കെ.എം രാധാകൃഷ്ണ പിഴശിക്ഷ വിധിച്ചത്. പിഴ സ്വന്തം കൈയില്‍ നിന്ന് 40 ദിവസത്തിനകം അടക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഡി.എന്‍.എ പരിശോധനാ ഫലം വരും മുമ്പെ കുറ്റപത്രം സമര്‍പ്പിച്ച് 16കാരിയുടെ പിതാവ് ഉള്‍പ്പെടെ രണ്ടു പേരെ പോക്സോ കേസില്‍ ജയിലില്‍ കിടത്തിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റം.
മംഗളൂരു വനിതാ പൊലീസ് സ്റ്റേഷനില്‍ 2021 ഫെബ്രുവരി 14നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ കേസെടുത്തത്. ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ16 കാരി നല്കിയ പരാതിയുടെ അന്വേഷണം ചില സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വഴങ്ങിയാണ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. 2022 ഒക്ടോബര്‍ 17നാണ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്. നേരത്തെ നല്കിയ മൊഴികള്‍ മാറ്റിപ്പറഞ്ഞ കുട്ടി ഒടുവിലാണ് പിതാവിന്റേയും മറ്റൊരാളുടേയും പേരു പറഞ്ഞത്. പിതാവ് എട്ട് മാസവും കൂട്ടുപ്രതി രണ്ടു മാസവും ജയിലില്‍ കിടന്നു.
പല സമയങ്ങളിലായി കുട്ടി പറഞ്ഞ നാലു പേരില്‍ പിതാവ് ഉള്‍പെടെ മൂന്നു പേരുടെ രക്ത സാംപിളുകളും കുട്ടിയുടെ ഭ്രൂണവുമാണ് ബംഗളൂരു ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനക്കയച്ചത്. അതിന് മുമ്പുതന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഭ്രൂണ പിതൃത്വം മൂന്നു പേര്‍ക്കും അല്ലെന്നായിരുന്ന ഡി.എന്‍.എ റിപ്പോര്‍ട്ട്. പിഴ തുകയില്‍ നാലു ലക്ഷം നിരപരാധിയായ പിതാവിനും ഒരുലക്ഷം ജയിലില്‍ കിടന്ന രണ്ടാമനും നല്കാന് കോടതി നിര്‍ദേശിച്ചു. അധികാരം ദുര്‍വിനിയോഗം ചെയ്ത പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോടതി മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ കുല്‍ദീപ് കുമാര്‍ ജയിനിനോട് ആവശ്യപ്പെട്ടു.