കൊച്ചി: അധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ ഏക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ പ്രതിയായ തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ വിമര്‍ശനമുയരുന്നതിനിടെ വ്യാജരേഖയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വ്യാജരേഖയുണ്ടാക്കാന്‍ വിദ്യയെ ചിലര്‍ സഹായിച്ചിരുന്നുവെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. എട്ട് ദിവസത്തോളമായി വിദ്യ പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ തന്നെയാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിദ്യയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഇതുവരെ പരിഗണനയ്ക്ക് എത്തിയിട്ടില്ല. ഇതിനിടെ, പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്ന ആരോപണവും ശക്തമാണ്. അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുളള നീക്കത്തിലാണ് അഗളി പൊലീസ്. മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അട്ടപ്പാടി ഗവ. കോളേജില്‍ കെ. വിദ്യ അഭിമുഖത്തിന് എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വിവരം ലഭിച്ചത്. കാറില്‍ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ കാറിനകത്തുണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാര്‍ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാള്‍ വീണ്ടും കോളേജിലെത്തിയതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. അതേസമയം, കെ. വിദ്യയെ പിടികൂടാന്‍ അന്വേഷണം ഊര്ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്. അട്ടപ്പാടിയില്‍ വിദ്യക്കൊപ്പം എത്തിയയാള്‍ക്ക് വേണ്ടിയും അന്വേഷണം ആരംഭിച്ചു. കോളേജിലെത്തി പൊലീസ് ഇന്നും വിവരങ്ങള്‍ ശേഖരിച്ചേക്കും. കോളേജ് ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഇന്നലെ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. വിദ്യയുടെ അടുത്ത സുഹൃത്തുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ജൂണ്‍ രണ്ടിനാണ് വിദ്യ കോളേജില്‍ എത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ കാര്യത്തില്‍ വലിയ തോതില്‍ ആശയകുഴപ്പമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളേജിലെത്തിയപ്പോള്‍ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരന് ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളേജില്‍ ആറ് ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി.