മംഗളൂരു: ബെല്‍ത്തങ്ങാടി മലവന്തിഗെ ഗ്രാമത്തില്‍ കുന്നിടിഞ്ഞ് മണ്ണിനടിയിലായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം 23 ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. ലൈല ഗ്രാമത്തിലെ കാശിബെട്ടു കൃഷ്ണയ്യ വാസുദേവ ഷെട്ടിയുടെ മകന് സനത്ത് ഷെട്ടി (21)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ട് പുറത്തെടുത്തത്. ഉജൈറിലെ എസ്.ഡി.എം കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. കുദ്രേമുഖ് നാഷണല്‍ പാര്‍ക്കിലെ ബംഗാരപാല്‍കെ ബദാമനെ അബി വെള്ളച്ചാട്ടം കാണാന്‍ പോയപ്പോഴാണ് സനത്ത് ഷെട്ടി അപകടത്തില്‍ പെട്ടത്. കുന്നിടിഞ്ഞതിനെ തുടര്‍ന്ന് സനത്ത് മണ്ണിനടിയില്‍ പെടുകയായിരുന്നു. മണ്ണിലും കൂറ്റന്‍ പാറക്കല്ലുകള്‍ക്കുമടിയിലായ സനത്തിന്റെ മൃതദേഹം ചെളി കൂമ്പാരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇതുകാരണമാണ് രക്ഷാപ്രവര്‍ത്തനം ഇത്രയും ദുഷ്കരമായത്.
ജനുവരി 25നാണ് ദുരന്തം നടന്നത്. സനത്ത് ഷെട്ടിയുടെ സുഹൃത്തുക്കളായ ആദിത്യയും സൗരഭും ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
അഗ്നിശമന സേനാ യൂണിറ്റുകള്‍, സംസ്ഥാന ദുരന്ത നിവാരണ യൂണിറ്റ്, പൊലീസ്, ധര്‍മ്മസ്ഥലയിലെ ദുരന്ത നിവാരണ സംഘം, നാട്ടുകാര്‍ എന്നിവര്‍ മൃതദേഹം കണ്ടെത്താന്‍ ദിവസങ്ങളോളം പരിശ്രമത്തിലായിരുന്നു. വനത്തിനിടയിലാണ് അപകടം നടന്ന വെള്ളച്ചാട്ടമുള്ളത്. ജെ.സി.ബികള്‍ ഇവിടേക്ക് എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടി.